മസ്കത്ത്: ഒമാനി ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗതാഗത, വാര്‍ത്തവിനിമയ, ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയം.
2016ലെ രാജകീയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഡ്രൈവിങ് ലൈസൻസ് കിട്ടി മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം മാത്രമാണ് ടാക്സി ഓടിക്കാൻ കഴിയുക. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 600 റിയാലില്‍ താഴെ മാസ വരുമാനമുള്ളവര്‍ക്ക് മാത്രമാണ് പാര്‍ട്ട് ടൈമായി ടാക്സി ഓടിക്കാൻ കഴിയുക. ടാക്സി ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സും കൂടിയ പ്രായം 60ഉം ആണ്. ആധികാരികമായ മെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് ടാക്സി ഓടിക്കാൻ ആരോഗ്യം അനുവദിക്കുമെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് 60 വയസ്സിന് ശേഷം ഒരു വര്‍ഷം കൂടി അധികം നല്‍കും. വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സര്‍വിസ് നടത്തുന്ന ടാക്സി വാഹനങ്ങളുടെ കാലപ്പഴക്കം ഏഴ് വര്‍ഷത്തേക്കാള്‍ കൂടാൻ പാടില്ല. പൊതു സ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും സര്‍വിസ് നടത്തുന്ന ടാക്സികളുടെ കാലപ്പഴക്കം പത്ത് വര്‍ഷത്തില്‍ കൂടാനും പാടില്ല. എല്ലാ ടാക്സി ഓടിക്കുന്നവരും അടുത്ത വര്‍ഷം സെപ്റ്റംബര്‍ ഒന്നിനുമുമ്ബ് മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയിരിക്കണം.
പൊതു ഗതാഗത സമ്ബ്രദായം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഒന്നാം ഘട്ടമെന്ന നിലയില്‍ വിമാനത്താവളത്തില്‍ സര്‍വിസ് നടത്തുന്ന ടാക്സികള്‍ക്ക് ആപ്പുകള്‍ നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി അടുത്ത മാസം ഒന്നുമുതല്‍ ടൂറിസ്റ്റ് കോംപ്ലക്സുകളിലും ഹോട്ടലുകളിലും തുറമുഖങ്ങളിലും കൊമേഴ്സ്യല്‍ സെന്‍ററുകളിലും സര്‍വിസ് നടത്തുന്ന ടാക്സികള്‍ക്ക് കൂടി ആപ്പുകര്‍ നടപ്പാക്കും.
മൂന്നാം ഘട്ടമായി അടുത്ത വര്‍ഷം ആദ്യം മുതല്‍ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളെയും ആപ്പില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ആബര്‍ എന്ന മൊബൈല്‍ മീറ്റര്‍ വഴിയാണ് ഇവ സര്‍വിസ് നടത്തുന്നത്. ടാക്സികളുടെ സുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന നടപടികളാണിത്. നിയമം നടപ്പാവുന്നതോടെ കുറഞ്ഞ പ്രായക്കാര്‍, പ്രായം കൂടിയവര്‍, അടുത്തിടെ ലൈസൻസ് എടുത്തവര്‍ എന്നിവര്‍ക്ക് ടാക്സി ഓടിക്കാൻ കഴിയില്ല.
21 വയസ്സില്‍ താഴെയുള്ളവരെ ടാക്സി ഓടിക്കാൻ അനുവദിക്കാത്തത് അപകടങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. ഡ്രൈവിങ് ലൈസൻസ് എടുത്ത ശേഷം മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ ടാക്സി ഓടിക്കാൻ അനുവദിക്കുകയുള്ളൂ എന്ന നിയമവും ഏറെ സുപ്രധാനമാണ്. അടുത്ത വര്‍ഷത്തോടെ ഒമാനിലെ എല്ലാ ടാക്സികളും ആപ്പിന് കീഴില്‍ വരുകയും ചെയ്യും.
ഇതോടെ ടാക്സി നിരക്കുകള്‍ക്ക് ഏകീകൃത രൂപംവരുകയും ഡ്രൈവര്‍മാര്‍ക്ക് യഥേഷ്ടം നിരക്കുകള്‍ ഈടാക്കാനുള്ള അവസരം നഷടമാവുകയും ചെയ്യും. ഇതോടെ നിരക്ക് വിഷയത്തിലുള്ള തര്‍ക്കങ്ങളും വിലപേശലും അവസാനിക്കുകയും ചെയ്യും.