കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി വിമാനടിക്കറ്റ് നിരക്ക് വര്‍ധനയുടെ പേരില്‍ തീ തിന്നുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി കേരള ഹൈകോടതിയുടെ ഇടപെടല്‍. പ്രവാസികള്‍ ഉള്‍പ്പെടെ ഒന്നിലേറെ ഹരജികളാണ് ഗള്‍ഫിലേക്കുള്ള അന്യായമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ചോദ്യം ചെയ്ത് കേരള ഹൈകോടതിയിലുള്ളത്. ഈ കേസുകളിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ വ്യത്യസ്ത ബെഞ്ചുകള്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ വിമര്‍ശന മുന്നയിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.
ഗള്‍ഫ് വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ. സൈനുല്‍ ആബിദീൻ സമര്‍പ്പിച്ച ഹരജിയില്‍ നിരക്ക് വര്‍ധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അഡ്വ. സജല്‍ മുഖേന നല്‍കിയ ഹരജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ, പ്രവാസികള്‍ നേരിടുന്ന ഗുരുതരമായ യാത്രാപ്രശ്നം സംബന്ധിച്ച ആവശ്യം കേന്ദ്ര സര്‍ക്കാറില്‍ ഉന്നയിക്കാൻ തയാറാവാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനെ സ്വമേധയ കക്ഷിചേര്‍ത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നല്‍കാത്തതും കോടതി ചൂണ്ടിക്കാട്ടി. വിമാന നിരക്ക് വര്‍ധന മൂലമുള്ള ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാറിന്റെയടക്കം ശ്രദ്ധയില്‍പ്പെടുത്താൻ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നതിനാലാണ് കേസില്‍ കക്ഷിയാക്കിയത്. യാത്രാ നിരക്ക് നിയന്ത്രണ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി കേന്ദ്ര സര്‍ക്കാറിനുമുന്നില്‍ ഉന്നയിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു. പത്തു ദിവസത്തിനു ശേഷം ഹരജി വീണ്ടും പരിഗണിക്കും.
ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) ഓര്‍ഗനൈസിങ് സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പ്രവാസി കോണ്‍ഗ്രസ് ഭാരവാഹി സതീഷ് ചന്ദന, ദുബൈ വ്യവസായി സജി ചെറിയാൻ എന്നിവര്‍ ചേര്‍ന്നു നല്‍കിയ ഹരജിയില്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസും രൂക്ഷ വിമര്‍ശനം നടത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സര്‍ക്കാറില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കിയത്. അഡ്വ. അലക്സ് കെ. ജോണ്‍ മുഖേനയാണ് പ്രവാസി പൊതു പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിച്ചത്.
നിയന്ത്രണമില്ലാതെ വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു.നയപരമായ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകൻ മറുപടി നല്‍കിയെങ്കിലും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാൻ ഡി വിഷൻ ബെഞ്ച് നിര്‍ദേശിച്ചു.വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയുമായി ബദ്ധപ്പെട്ട് മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
വാര്‍ഷികാവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ള ചെയ്യുന്ന വിമാനക്കമ്ബനികളുടെ നയങ്ങള്‍ക്കെതിരെ വിവിധ പ്രവാസി സംഘടനകള്‍ വര്‍ഷങ്ങളായി പ്രതിഷേധമുയര്‍ത്തുന്നുവെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോ ചെവികൊടുക്കാറില്ല. ഏറ്റവും ഒടുവിലാണ് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രവാസി പൊതു പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിക്കുന്നത്.