മസ്കത്ത്: വിദേശത്ത് ജോലി തേടുന്നവര്‍ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്ത നിയമവിരുദ്ധ റിക്രൂട്ടിങ് ഏജന്റുമാര്‍ നിരവധിയാണ്. കേരളത്തിലടക്കം ഇത്തരം വ്യാജകേന്ദ്രങ്ങള്‍ നടത്തിയവര്‍ പിടിയിലായിരുന്നു. ഇവര്‍ വ്യാജവും നിയമവിരുദ്ധമായ ജോലികള്‍ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരില്‍നിന്ന് വൻ തുകകള്‍ ഈടാക്കുകയും ചെയ്യും.
ഫേസ്ബുക്ക്, വാട്ട്‌സ്‌ആപ്, ടെക്‌സ്‌റ്റ് മെസേജുകള്‍ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പരാതിയില്‍ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ സാധിക്കാറില്ല.
ഗള്‍ഫ് രാജ്യങ്ങള്‍, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങള്‍, മധ്യേഷ്യൻ രാജ്യങ്ങള്‍, ഇസ്രായേല്‍, കാനഡ, മ്യാൻമര്‍, ലാവോസ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാണ്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചശേഷം മറ്റു ജോലികള്‍ക്ക് പ്രേരിപ്പിച്ച നിരവധി പരാതികള്‍ അടുത്തിടെ ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തൊഴിലന്വേഷകര്‍ വിദേശങ്ങളിലേക്ക് പുറപ്പെടുന്നതിനുമുമ്ബ് തൊഴില്‍ കരാര്‍ പരിശോധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വര്‍ക്കര്‍ എന്നിവര്‍ ഒപ്പിട്ട തൊഴില്‍ കരാറിനു മാത്രമേ സാധുതയുള്ളൂ. തൊഴില്‍ കരാറില്‍ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം.
രജിസ്റ്റര്‍ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ ഇന്ത്യൻ ഗവണ്‍മെന്റ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയില്‍ തൊഴിലന്വേഷകരെ നിര്‍ബന്ധമായും ചേര്‍ക്കണം. മരണപ്പെട്ടാല്‍ 10 ലക്ഷവും ജോലി സംബന്ധമായ പരിക്കുകള്‍ക്കും ചികിത്സ ചെലവടക്കം ആനുകൂല്യങ്ങള്‍ ലഭിക്കും.
ഒറ്റത്തവണ പ്രീമിയം 275 രൂപയാണ് രണ്ട് വര്‍ഷത്തേക്കുള്ള കവറേജിന് നല്‍കേണ്ടത്. 375 രൂപ പ്രീമിയമടച്ചാല്‍ മൂന്ന് വര്‍ഷം കവറേജ് ലഭിക്കും.www.emigrate.gov.in-ല്‍ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ പട്ടിക ലഭ്യമാണ്. ഇന്ത്യൻ എമിഗ്രേഷൻ നിയമം അനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിങ് ഏജന്റുമാര്‍ക്ക് 30,000 രൂപ + 18 ശതമാനം ജി.എസ്.ടിയാണ് സേവന ഫീസായി വിദേശത്തേക്ക് പോകുന്നവരില്‍നിന്ന് ഈടാക്കാവുന്ന പരമാവധി തുക. വാങ്ങിയ തുകയുടെ രസീത് നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
റിക്രൂട്ട്മെന്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ +917428321144 എന്ന വാട്സ്‌ആപ്പ് നമ്ബറിലോ helpline@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാം.