കുവൈത്ത്സിറ്റി: ശൈത്യകാലം രാജ്യത്തേക്ക് പലയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പക്ഷികളെ ആകര്‍ഷിക്കുകയും അവ വിവിധ ബീച്ചുകളില്‍ പറന്നിറങ്ങുകയും ചെയ്യുന്നു. തീരങ്ങളെ പല വര്‍ണങ്ങളിലും ശബ്ദങ്ങളിലും നിറക്കുന്നു.
കുവൈത്തിലെ വിവിധ കടല്‍ത്തീരങ്ങളിലെ അനുയോജ്യമായ അന്തരീക്ഷവും ഭക്ഷണവും ആണ് പക്ഷികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. കൂട്ടമായി എത്തിയ പക്ഷികളില്‍ ചിലത് മുങ്ങിപ്പോയ പഴയ കപ്പലുകളിലൊന്നിനെ ഭവനമായി സ്വീകരിച്ചു.
കപ്പലിന്റെ മുകള്‍ ഭാഗത്തും വലിച്ചുകെട്ടിയ കയറുകളിലും അവ കൂട്ടത്തോടെ കഴിഞ്ഞു. കറുത്ത നിറമുള്ള ഈ പക്ഷികള്‍ കടലിന്റെ പശ്ചാത്തലത്തില്‍ കപ്പലില്‍ രൂപപ്പെടുത്തിയത് മനോഹരമായ ചിത്രമാണ്. ആറു വര്‍ഷം നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കും യാത്രക്കും ശേഷം ഫോട്ടോഗ്രാഫറും പക്ഷി പ്രേമിയും കുവൈത്ത് എൻവയണ്‍മെന്റ് ലെൻസ് ടീം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഉമര്‍ അല്‍ സയ്യിദ് ഉമര്‍ അവയെ പകര്‍ത്തി. മേഖലയില്‍ മുങ്ങിപ്പോയ നിരവധി കപ്പലുകള്‍ ഉണ്ടായിരുന്നിട്ടും പക്ഷികള്‍ ഒരേ കപ്പലില്‍ സ്ഥിരതാമസമാക്കിയതായും ഇദ്ദേഹം കണ്ടെത്തി.