സ്കത്ത്: ഒമാനില്‍ ലൈസൻസില്ലാതെ ഹജ്ജ്-ഉംറ സേവനങ്ങള്‍ നല്‍കുന്ന കമ്ബനികള്‍ക്കെതിരെ മുന്നറിയിപ്പുമായി എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം.
ലൈസൻസില്ലാതെ സമൂഹമാധ്യമങ്ങളില്‍ ഹജ്ജ് സേവനങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് എതിരെയും അധികൃതർ മുന്നറിയിപ്പ് നല്‍കി.
ഒമാനില്‍നിന്നുള്ള ഹജ്ജ് തീർഥാടകർ ഇലക്‌ട്രോണിക് രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലൈസൻസുള്ള കമ്ബനികളുമായി മാത്രം കരാറില്‍ ഏർപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഒമാൻ എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയത്തിൻ്റെ ലൈസൻസ് ഇല്ലാത്ത നിരവധി വ്യാജ കമ്ബനികള്‍ പ്രവൃത്തിക്കുന്നുണ്ട്. ഈ വർഷം ഒമാനില്‍ നിന്ന് 13,586 പേരാണ് ഹജ്ജിന് അർഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉള്‍പ്പെടെയാണിത്.
ഹജ്ജിന് അർഹരായവർ തീർഥാടകർക്കുള്ള ഇലക്‌ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 50 ശതമാനം തുക അടച്ച് ഹജ്ജ് കമ്ബനികളുമായി കരാർ നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം. ഹജ്ജിനുള്ള സേവന ഫീസ് എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാർഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്. മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗ്ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ്. ഈ വർഷം ഹജ്ജിനായി അപേക്ഷിച്ചവരില്‍ 2.5 ശതമാനത്തിന്‍റെ വർധനയുണ്ടായിട്ടുണ്ട്.