ഷാർജ -ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അല്‍ ജുബൈല്‍ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു.
ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസില്‍ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡില്‍ പ്രവേശിച്ച് കല്‍ബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കല്‍ബയില്‍ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് തുടർന്ന് കല്‍ബ ചെക് പോസ്റ്റിലാണ് നിർത്തിയത്.
ഇവിടെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാല്‍ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കുന്നു. ഇന്നലെ (27)ന് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.