ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തി 3 മില്യൻ പൗണ്ടോളം സമ്ബാദിച്ച ഒരു ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ ഇന്ത്യയിലേക്ക് മുങ്ങിയതായി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ടെർമിനല്‍ 5 ലെ ഒരു ചെക്ക് ഇൻ ഡസ്‌കില്‍ നിന്നും അഞ്ച് വർഷത്തോളം മനുഷ്യക്കടത്ത് റാക്കറ്റ് ഇയാള്‍ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 25,000 പൗണ്ട് ഫീസ് വാങ്ങി ആവശ്യമായ വിസ ഇല്ലാതെ ആളുകളെ യു കെയില്‍ നിന്നും കാനഡയിലേക്ക് പോകാൻ സഹായിക്കുകയായിരുന്നു ഇയാളുടെ ജോലി.
ഈ അഞ്ച് വർഷക്കാലത്തിനിടയില്‍ തട്ടിപ്പിലൂടെ ഇയാള്‍ 3 മില്യൻ പൗണ്ട് വരെ സമ്ബാദിച്ചിരിക്കാം എന്ന് ദി സണ്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നും താത്ക്കാലിക വിസയില്‍ ആളുകളെ ബ്രിട്ടനില്‍ എത്തിച്ച ശേഷം വിസ ഇല്ലാതെ തന്നെ അവരെ കാനഡയിലെക്ക് കടത്തലായിരുന്നു ഇയാളുടെ പ്രവർത്തന രീതി. ടൊറൊണ്ടോയിലോ വാൻകൂവറിലോ ഇറങ്ങിയതിന് ശേഷം അവർ അഭയത്തിനായി അപേക്ഷിക്കും.
ലണ്ടനില്‍ നിന്നുള്ള ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങളില്‍ അഭയാർത്ഥികള്‍ നിരവധി എത്തുന്നത് മനസ്സിലാക്കിയ അധികൃതർ പദ്ധതി താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടീഷ് അധികൃതർ നടത്തിയ അന്വേഷണത്തില്‍, ഇത്തരത്തില്‍ അഭയാർത്ഥികളായി കാനഡയില്‍ എത്തിയ എല്ലാവരെയും ഹീത്രൂവില്‍ ചെക്ക് ഇൻ ചെയ്തത് ഈ സൂപ്പർവൈസറാണ് എന്ന് തെളിഞ്ഞിരുന്നു.
കടത്തിവിട്ട യാത്രക്കാർക്ക് ഇലക്‌ട്രോണിക് ട്രാവല്‍ ഓഥറൈസേഷൻ ഉണ്ടെന്ന് ഇയാള്‍ വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു. ജനുവരി 6 ന് ഇയാളെ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഇയാള്‍ പിന്നീട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ ഇയാളെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെ സഹായത്തോടെ ശ്രമിക്കുകയാണ് ബ്രിട്ടീഷ് പൊലീസ്. ഇമിഗ്രേഷൻ പരിശോധനകള്‍ ഉദ്യോഗസ്ഥർ നടത്തില്ലെന്നും മറിച്ച് എയർലൈൻസ് ജീവനക്കാർ മാത്രമെ നടത്തുകയുള്ളു എന്ന് മനസ്സിലാക്കിയായിരുന്നു ഇയാള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് സണ്‍ ദിനപ്പത്രം റിപ്പോർട്ടില്‍ പറയുന്നു.
ബന്ധപ്പെട്ട കമ്ബ്യുട്ടറുകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയും ഇ ടി എ രേഖകള്‍ ഉണ്ടെന്നും പറഞ്ഞ്, ഒരു രേഖയുമില്ലാതെ ഇയാള്‍ ആളുകളെ കാനഡയിലേക്ക് അയയ്ക്കുകയായിരുന്നു. കാനഡയില്‍ എത്തിയതിന് ശേഷം, കൈവശമുള്ള രേഖകള്‍ എല്ലാം നശിപ്പിച്ച് അവർ അഭയത്തിനായി അപേക്ഷിക്കും. അനധികൃത മനുഷ്യക്കടത്ത് വഴി ലക്ഷങ്ങള്‍ സമ്ബാദിച്ച ഇയാളെ കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിന് എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. അന്വേഷണത്തില്‍ ഇരിക്കുന്ന കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു പൊലീസിന്റെ പ്രതികരണം.