കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി (കെ.ആർ.സി.എസ്) റമദാൻ മാസത്തോടനുബന്ധിച്ച് ലബനാനിലെ സിറിയൻ, ഫലസ്തീൻ അഭയാർഥി കുടുംബങ്ങള്‍ക്കും ലബനാൻ കുടുംബങ്ങള്‍ക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു തുടങ്ങി.
വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കിറ്റില്‍ അടങ്ങിയിട്ടുണ്ട്. റമദാനില്‍ വിശപ്പകറ്റാനും അഭയാർഥികള്‍ നേരിടുന്ന സാമ്ബത്തിക പ്രയാസം ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് സഹായം. സാമ്ബത്തിക പ്രയാസങ്ങളും ജീവിതച്ചെലവും കാരണം അഭയാർഥി കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.
ലബനീസ് റെഡ് ക്രോസുമായി (എല്‍.ആർ.സി) സഹകരിച്ചാണ് ഭക്ഷണവിതരണം. കിഴക്കൻ ലബനാനിലെ സഹ്ലെ, വടക്കുകിഴക്കൻ അർസല്‍, വടക്ക് അക്കർ തുടങ്ങിയ പ്രദേശങ്ങള്‍ 10 ദിവസത്തിനുള്ളില്‍ കഴിയുന്നത്ര കുടുംബങ്ങള്‍ക്ക് ഇവ എത്തിക്കുമെന്ന് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു. മേഖലയില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ക്കിടയില്‍ സാഹോദര്യവും ഐക്യദാർഢ്യവും വർധിപ്പിക്കുന്നതാണ് സംരംഭമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ ലബനാനിലെ വെള്ളപ്പൊക്കത്തില്‍ നാശം വിതച്ച ലബനാൻ കുടുംബങ്ങള്‍ക്കും സിറിയൻ അഭയാർഥികള്‍ക്കും കഴിഞ്ഞ മാസം കെ.ആർ.സി.എസ് സഹായം എത്തിച്ചിരുന്നു. കൂടാതെ ഈദ് വസ്ത്രങ്ങള്‍ വിതരണവും ചെയ്തു. വർഷങ്ങളായി ആയിരക്കണക്കിന് ലബനീസ്, സിറിയൻ അഭയാർഥി കുടുംബങ്ങള്‍ക്ക് ബ്രെഡ് നല്‍കിക്കൊണ്ടിരിക്കുന്ന ‘ബ്രെഡ് പ്രോജക്‌ട്’ പദ്ധതി തുടരുമെന്നും അറിയിച്ചു.