ലണ്ടൻ: ഇന്‍ഡ്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് അംഗീകരിച്ച് ബ്രിടന്‍.
പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശത്തിലാണ് പുതിയ തീരുമാനം. അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പെടെയുള്ള വാക്‌സീനുകള്‍ അംഗീകൃത വാക്‌സിനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കോവിഷീല്‍ഡല്ല, ഇന്‍ഡ്യ നല്‍കുന്ന വാക്‌സിന്‍ സെര്‍ടിഫികറ്റിലാണ് പ്രശ്‌നമെന്നാണ് ബ്രിടന്‍ പറയുന്നത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സെര്‍ടിഫികറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്‍ഡ്യ സെര്‍ടിഫികറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്.
അതേസമയം വാക്സിന്‍ എടുത്തശേഷം ഇന്‍ഡ്യയില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റൈനെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. രണ്ട് ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിടനിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നാണ് നിയമം.
ഇന്‍ഡ്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പെടുത്തുന്നതുപോലെ യൂറോപ്, അമേരിക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ബ്രിടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്.
കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിടന്‍ അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്‍ഡ്യ നേരത്തെ ബ്രിടനെ അറിയിച്ചിരുന്നു. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്‍ഡ്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍കാര്‍ നിലപാട് അറിയിച്ചിരുന്നു. ന്യൂയോര്‍കില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുകെ വിദേശകാര്യ സെക്രടറി ലിസ് ട്രസുമായി നടത്തിയ ചര്‍ചയില്‍ പ്രശ്‍നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിടന്‍ നിലപാട് മയപ്പെടുത്തിയത്.