കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്ട്രേഷന് നല്‍കിയ സമയപരിധി ഒരുമാസം പിന്നിടുന്നു.
മാർച്ച് ഒന്നു മുതല്‍ മൂന്നു മാസത്തിനുള്ളില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂർത്തിയാക്കാൻ നേരത്തേ ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിരുന്നു. ഇതോടെ നിരവധി പേർ ഇതിനകം നടപടികള്‍ പൂർത്തിയാക്കി. ജൂണ്‍ ഒന്നിന് മുമ്ബ് എല്ലാവരും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. ഈ കാലാവധിക്കുള്ളില്‍ നടപടി പൂർത്തിയാക്കിയില്ലെങ്കില്‍ അവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെയായി 17.8 ലക്ഷം പേരാണ് ബയോമെട്രിക്സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒമ്ബതു ലക്ഷത്തിലേറെ പേര്‍ സ്വദേശികളാണ്. മെറ്റ വെബ്സൈറ്റ്, സഹല്‍ ആപ് എന്നിവ വഴി ബയോമെട്രിക് രജിസ്ട്രേഷന് ബുക്ക് ചെയ്ത് ഇതിനായി സജ്ജീകരിച്ച കേന്ദ്രങ്ങളിലെത്തിയാണ് നടപടികള്‍ പൂർത്തിയാക്കേണ്ടത്. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് ഡേറ്റ പൂർത്തിയാക്കുന്നതോടെ വിവിധ അറബ് രാജ്യങ്ങളുമായും ഇന്റർപോള്‍ അടക്കമുള്ള സ്ഥാപനങ്ങളുമായും സുരക്ഷ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യാത്ര വിലക്കുള്ളവർ വ്യാജ പാസ്‌പോർട്ടുകള്‍ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതും ബയോമെട്രിക് ഡേറ്റബേസിലൂടെ കണ്ടെത്താന്‍ കഴിയും. നിരവധി രാജ്യങ്ങളില്‍ യാത്രക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ബയോമെട്രിക് ഫിംഗർപ്രിന്റ് നിര്‍ബന്ധമാണ്.
പ്രധാന കേന്ദ്രങ്ങള്‍
കുവൈത്ത് സിറ്റി: പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും ഹവല്ലി, ഫർവാനിയ,അഹമ്മദി, മുബാറക് അല്‍ കബീർ, ജഹ്‌റ ഗവർണറേറ്റുകളിലും ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് അലി സബാഹ് അല്‍ സേലം, ജഹ്‌റ എന്നിവിടങ്ങളിലെത്തി സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അവന്യൂസ് മാള്‍, 360 മാള്‍, അല്‍ കൂത്ത് മാള്‍, ക്യാപിറ്റല്‍ മാള്‍, മിനിസ്ട്രീസ് കോംപ്ലക്സ് തുടങ്ങിയ പ്രമുഖ ഷോപ്പിങ് മാളുകളിലും രജിസ്ട്രേഷൻ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കുവൈത്തില്‍നിന്ന് പുറത്തു പോകാൻ ബയോമെട്രിക് വിരലടയാളം ആവശ്യമില്ല. എന്നാല്‍ രാജ്യത്തേക്ക് തിരികെ വരുമ്ബോള്‍ നിർബന്ധമാണ്.