മസ്കത്ത്: വാട്സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാല്‍ ശിക്ഷാനടിപടികള്‍ക്ക് വിധേയമാകേണ്ടി വരും.
ഇങ്ങനെ ഉപയോഗിച്ചാല്‍ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് താല്‍ക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം.
ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് തരം സ്റ്റിക്കർ സൃഷ്ടിക്കാനും ആപ് വഴി പങ്കിടാനും കഴിയും.
ഒരു നിയന്ത്രണവും മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരം സ്റ്റിക്കറുകള്‍ വാട്സ്ആപ് അനുവദിക്കുന്നത്. അടുത്തിടെയായി, സമൂഹ മാധ്യമങ്ങളില്‍ ഇത്തരം സ്റ്റിക്കറുകള്‍ ഉപയോഗിച്ചുള്ള പോസ്റ്റുകള്‍ വർധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കുന്നത്.ഇത്തരം പോസ്റ്റുകളില്‍ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ പരിഹാസ ഭാവങ്ങളുള്ള ചിത്രങ്ങളാണുള്ളത്. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പടങ്ങള്‍ ഉപയോഗിച്ചുള്ള സ്റ്റിക്കറുകള്‍ ഉണ്ടാക്കുന്നത് സ്വകാര്യ ജീവിതത്തിന്‍റെ വ്യക്തമായ നിയമ ലംഘനമായാണ് നിയമം കണക്കാക്കുന്നത്.
ഇത്തരം ലംഘനങ്ങള്‍ക്ക് ഒരു വർഷത്തില്‍ കുറയാത്തതും മൂന്നില്‍ കൂടാത്തതുമായ തടവും 1,000 റിയാലില്‍ കുറയാത്തതോ 5,000ത്തില്‍ കൂടാത്തതോ ആയ പിഴയോ ലഭിച്ചേക്കും. അല്ലെങ്കില്‍ ഇവ രണ്ടില്‍ ഏതെങ്കിലും ഒന്നും ലഭിച്ചേക്കാം.
ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്‍റെ പവിത്രത ലംഘിക്കുന്നതാണ് സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും പോസ്റ്ററുകളും പ്രസിദ്ധീകരിക്കുന്നത്. ഡിസൈനുകളോ ചിത്രങ്ങളോ പലപ്പോഴും അധാർമികമായിരിക്കില്ല, എന്നാല്‍ അയാളുടെ വ്യക്തിത്വത്തെ ഹനിക്കുന്നതായിരിക്കും.