ഹായിൽ: നാലുമാസം മുമ്പ് ഹായിലിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർ പ്രദേശ് സ്വദേശി കേദാർനാഥിന്റെ (46) മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് റഊഫ് കണ്ണൂർ, സാമൂഹ്യ പ്രവർത്തകൻ ചാൻസ് റഹ്‌മാന്റേയും നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ സാധിച്ചു.
ഉത്തർ പ്രദേശ് ഗോരഖ്‌പൂർ ജില്ലയിലെ താക്കൂർപുർ ഗ്രാമത്തിൽ രാം നെയ്ൻ – സനിചരി ദേവി ദമ്പതികളുടെ മകനായ കേദാർനാഥ് പത്തു വർഷത്തോളമായി ഹായിലിലെ അൽ ഗായിദ് എന്ന സ്ഥലത്ത് ഒരു തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമാണ് കേദാർനാഥ് മരണപ്പെട്ടത്. രണ്ടു വർഷം മുമ്പാണ് അവധിക്കു നാട്ടിൽ പോയി തിരികെ വന്നു ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് തൊഴിലുടമ കേദാർനാഥിനെ ഹുറൂബിലക്കുകയും ചെയ്തിരുന്നതിനാൽ ജോലികൂടുതൽ പ്രയാസത്തിലാവുകയും ചെയ്തു. അതിനിടെ കേദാർ നാഥിന്റെ ഭാര്യ കമലാവതി ദേവി അസുഖബാധിതായി മരണപ്പെട്ട വിവരം ലഭിക്കുകയും കേദാർനാഥ് മാനസികമായി തളർന്ന അവസ്ഥയിലുമായി. ഹുറൂബ് കാരണം യാത്രാ വിലക്കിൽ പെട്ട് ഭാര്യയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകാൻ സാധിച്ചിരുന്നില്ല. തൊഴിലുടമയോട് യാത്രാവിലക്ക് മാറ്റിത്തരാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കടുത്ത മാനസിക പ്രയാസത്തിൽ കഴിയവെയാണ് കേദാർനാഥിനെ മരണം പിടികൂടുന്നത്.
ഹായിലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കേദാർനാഥിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം ആരും ഏറ്റെടുക്കാനില്ലാതെ വൈകുകയായിരുന്നു.
വളരെ പാവപ്പെട്ട കുടുംബത്തിന്റെ ഏക വരുമാനം കേദാർനാഥിന്റെ ജോലിയിൽ നിന്നുള്ള തുച്ഛമായ ശമ്പളം മാത്രമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ ചാൻസ് റഹ്മാൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡണ്ട് റഊഫ് എൻ. കെ., മുഹമ്മദ് ഷാൻ എന്നിവരും ഇന്ത്യൻ എംബസിയെ സമീപിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേദാർനാഥിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ചെലവ് ഇന്ത്യൻ എംബസി വഹിക്കാമേന്നേറ്റതിനാൽ കാര്യങ്ങൾ എളുപ്പമായി.
തുടർന്ന് രേഖകളും മറ്റുമായ നടപടിക്രമങ്ങൾക്ക് ശേഷം റിയാദ് എയർപോർട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ലഖ്നോയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയി. എസ്.ഡി.പി.ഐ. ഉത്തർപ്രദേശ് ഘടകം ഭാരവാഹികളും ബന്ധുക്കളും ചേർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി 250 കിലോമീറ്റർ ദൂരത്തുള്ള താക്കൂർപൂരിലെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.