വാഷിങ്ടന്‍: റഷ്യ ഏതു സമയവും യുക്രെയ്ന്‍ ആക്രമിക്കുമെന്ന നിലപാടില്‍ ഉറച്ച് യുഎസ്. റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്റെ ഉപദേശകവൃന്ദത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബൈഡന്‍ ഇന്ന് ചര്‍ച്ച നടത്തും.
യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കുമെന്നും റഷ്യ ആവര്‍ത്തിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ വന്‍ ആയുധങ്ങളും ജനവാസ മേഖലയില്‍ ഷെല്ലാക്രമണങ്ങളും നടത്തുന്നതില്‍ യുറോപ്യന്‍ യൂണിയന്‍ അപലപിച്ചു. കിഴക്കന്‍ യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള 2015ലെ മിന്‍സ്‌ക് കരാറിന്റെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് യുറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ റഷ്യ തയാറാകണമെന്നു യുറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിച്ചു. മേഖലയിലെ സൈനികാഭ്യാസം റഷ്യ അവസാനിപ്പിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്ന് ജി7 രാജ്യങ്ങളിലെ മന്ത്രിമാര്‍ അറിയിച്ചു. കിഴക്കന്‍ യുക്രെയ്‌നില്‍ നടന്ന പുതിയ ഷെല്ലാക്രമണത്തില്‍ യുക്രെയ്‌നും റഷ്യയും ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്ന്‍ വിടാന്‍ ഫ്രാന്‍സും ജര്‍മനിയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യന്‍ അനുകൂല വിമതരുടെ നേതൃത്വത്തിലുള്ള ഷെല്ലാക്രമണത്തില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സേന അറിയിച്ചിരുന്നു. 4 സൈനികര്‍ക്കു പരുക്കേറ്റു. വിമതര്‍ 70 തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും സേന ആരോപിച്ചു. ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളില്‍ സൈനികനീക്കം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു.
റഷ്യ കൂടുതല്‍ യുദ്ധ സാമഗ്രികള്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്കു നീക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അതിനിടെ, യുക്രെയ്‌നില്‍ നിന്നുള്ള ഷെല്ലുകള്‍ റഷ്യന്‍ അതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ ഉള്ളില്‍ റോസ്റ്റോവ് മേഖലയില്‍ പതിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ റഷ്യ അന്വേഷണം ആരംഭിച്ചു.