ജനിച്ച ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തിയ നേഴ്‌സ് ലൂസി ലെറ്റ്ബിയുടെ വിചാരണ യുകെയിലെ മാഞ്ചസ്റ്റര്‍ കോടതിയില്‍ ആരംഭിച്ചു.
2015 ജൂണിനും 2016 ജൂണിനും ഇടയില്‍ സമാനമായ രീതിയില്‍ ഇവര്‍ കൊലപ്പെടുത്തിയത് 7 നവജാത ശിശുക്കളെയാണ്. ഇതുകൂടാതെ പത്തോളം ശിശുക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമവും നടത്തിയിരുന്നു. ശിശുക്കളെ കൊലപ്പെടുത്തിയതിനു ശേഷം അവരുടെ മാതാപിതാക്കള്‍ക്ക് സഹതാപം രേഖപ്പെടുത്തി കാര്‍ഡ് അയക്കുന്നതും ഇവരുടെ പതിവായിരുന്നു. നോസ് ട്യൂബിലൂടെ ശിശുക്കളുടെ വയറിനുള്ളിലേക്ക് വായു കടത്തിവിട്ടാണ് ഇവര്‍ കൊലപാതകങ്ങള്‍ ചെയ്തിരുന്നത്.
ഒരു പെണ്‍കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ അപ്രതീക്ഷിതമായി കടന്നു വന്നതോടെയാണ് ലൂസി പിടിയിലാകുന്നത്. 2016 ഫെബ്രുവരി 17-ന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ വെറും 692 ഗ്രാം ഭാരമുള്ള ഒരു കുഞ്ഞ് 25 ആഴ്ചയില്‍ ജനിച്ചിരുന്നു. ജനന സമയത്ത് ലേബര്‍ റൂമില്‍ സഹായത്തിനായി ഉണ്ടായിരുന്നത് പീഡിയാട്രിക് കണ്‍സള്‍ട്ടന്റായ രവി ജയറാം ആയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനായാണ് ഡോക്ടര്‍ രവി ജയറാം ആ സമയത്ത് നിയോനെറ്റല്‍ യൂണിറ്റില്‍ എത്തിയപ്പോഴാണ് കുഞ്ഞിന് സമീപം ലൂസി നില്‍ക്കുന്നത് കണ്ടത്.കുഞ്ഞ് അപകടകരമായ അവസ്ഥയിലേക്ക് പോയിട്ടും ലൂസി സഹായത്തിനായി ആരെയും വിളിക്കാത്തത് ഡോക്ടറില്‍ സംശയം ജനിപ്പിച്ചു.
ഇതേക്കുറിച്ച് ലൂസിയോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് കുഞ്ഞിന്റെ അവസ്ഥ ഇപ്പോഴാണ് ഗുരുതരമായത് എന്നായിരുന്നു. കുട്ടിയുടെ ശ്വാസോച്ഛ്വാസത്തിനായി ഘടിപ്പിച്ചിരുന്ന ട്യൂബ് ഇളക്കി മാറ്റിയതായും ബ്രീത്തിംഗ് മോണിറ്ററിലെ അലാറവും താല്‍ക്കാലികമായി ഓഫ് ചെയ്തതായും ഡോക്ടര്‍ കണ്ടെത്തി. ഇതൊക്കെ ഡോക്ടറില്‍ സംശയം ജനിപ്പിച്ചെങ്കിലും അദ്ദേഹം അക്കാര്യം ആരോടും പറഞ്ഞില്ല. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞ് മരിച്ചു. പിന്നീടാണ് ഡോക്ടര്‍ തന്റെ സംശയം പുറത്തു പറയുന്നതും ലൂസി പിടിയിലാകുന്നതും. വിചാരണവേളയിലുടനീളം കോടതിയില്‍ ലൂസി പറഞ്ഞത് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ്. രണ്ടുദിവസം മുമ്ബ് ആരംഭിച്ച ലൂസിയുടെ വിചാരണ ഇപ്പോഴും തുടരുകയാണ്.