മസ്കത്ത്: രാജ്യത്ത് വൈദ്യുതി, ജല ബില്ലുകളുടെ പുനര്‍ മൂല്യനിര്‍ണയം കാരണം നിരക്കുകള്‍ ഉയരുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.
ഇതുസംബന്ധമായി സമൂഹ മാധ്യമങ്ങളില്‍ ‘ഹൈ ഇലക്‌ട്രിസിറ്റി ബില്‍’ ഹാഷ് ടാഗ് ട്രന്റിങ് ആവുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ചൂട് കാലത്ത് ബില്ലുകള്‍ അസാധാരണമായി ഉയര്‍ന്നതാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ഓരോ ഉപഭോക്താവും ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും വിവരങ്ങള്‍ പുതുക്കുക വഴി അമിത ചാര്‍ജുകള്‍ കുറക്കാൻ കഴിയുമെന്ന് വൈദ്യുതി മൊത്ത വിതരണ ഏജൻസിയായ അല്‍ നാമ അധികൃതര്‍ പറഞ്ഞു. ഇതുവഴി സബ്സിഡികള്‍ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ വിതരണ കമ്ബനിയുമായി ബന്ധപ്പെടണമന്നും ആവശ്യപ്പെട്ടു. കമ്ബനികള്‍ വൈദ്യുതി നിരക്കുകളും ഉപഭോഗവും കൂടുമ്ബോള്‍ ടെക്സ്റ്റ് മെസേജ് അയക്കണമെന്ന് സ്വദേശികള്‍ നിര്‍ദേശിച്ചു. എന്നാല്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ബില്ലുകള്‍ ഇരട്ടിയായി വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഇതു സംബദ്ധമായി അടിയന്തര അന്വേഷണങ്ങള്‍ നടത്തണമെന്നും ചില ഉപഭോക്‍താക്കള്‍ ആവശ്യപ്പെട്ടു. കമ്ബനികള്‍ ഇലക്‌ട്രിസിറ്റി ബില്ലുകള്‍ കണക്കുകൂട്ടുന്നതിനെ സമഗ്രമായി വിലയിരുത്തണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. പലരുടെയും ബില്ലുകള്‍ ഈ മാസങ്ങള്‍ 50 ശതമാനം വര്‍ധിച്ചതായും ചിലര്‍ പറയുന്നു.
ഡേറ്റകള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ പലര്‍ക്കും പ്രയാസം ഉണ്ടെന്നും അതിനാല്‍ ഇതിന്‍റെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും പറഞ്ഞു. എന്നാല്‍, ചൂടുള്ള മാസങ്ങളില്‍ വൈദ്യുതി ഉപയോഗം പൊതുവേ കൂടുതലാണെന്നും തണുപ്പുകാലങ്ങളില്‍ നല്ല കാലാവസ്ഥ ആയതിനാല്‍ എയര്‍കണ്ടീഷനുപകരം ഫാൻ മതിയാവുമെന്നും അതിനാലാണ് തണുപ്പ് കാലങ്ങളില്‍ ബില്ലുകള്‍ കുറയുന്നതെന്ന് എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചൂടുകാലത്ത് ദിവസം മുഴുവൻ എയര്‍കണ്ടീഷൻ പ്രവര്‍ത്തിക്കേണ്ടിവരുമെന്നും അതിനാലാണ് ബില്ലുകള്‍ ഉയരുന്നതെന്നും ഇവര്‍ പറഞ്ഞു.