ലണ്ടന്‍: അഞ്ച് വര്‍ഷം കൊണ്ട് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനായി എന്‍എച്ച്എസ് മാനേജര്‍മാര്‍ പൊടിപൊടിച്ചത് അര ബില്ല്യണ്‍ പൗണ്ടിലേറെ. വിദേശ യാത്രകള്‍ക്കും, ദീര്‍ഘദൂര വിമാനയാത്രകള്‍ക്കും, വിസകള്‍ക്കും ഉള്‍പ്പെടെയാണ് ഏകദേശം 584 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചത്. റിക്രൂട്ട്മെന്റ് ചെലവുകളില്‍ ഉള്‍പ്പെടുത്തിയാണ് ഈ വിനിയോഗം.
നഴ്സുമാരെയും, ഡോക്ടര്‍മാരെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനായി ഇടനിലക്കാരായ ഏജന്‍സികള്‍ക്ക് ലക്ഷക്കണക്കിന് പൗണ്ടും കൈമാറിയിട്ടുണ്ട്. അന്താരാഷ്ട്ര ജോലിക്കാര്‍ക്ക് ഫര്‍ണീച്ചറിന് പുറമെ ഐപാഡും, ജിം മെമ്പര്‍ഷിപ്പിനും വരെ പണം ഒഴുക്കിയെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ ഹെല്‍ത്ത് ട്രസ്റ്റുകള്‍ വിദേശ ജോലിക്കാരെ കണ്ടെത്താന്‍ ചെലവഴിച്ച വമ്പന്‍ തുക നഴ്സുമാര്‍ക്കും, പാരാമെഡിക്കുകള്‍ക്കും, ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും 1% ശമ്പളവര്‍ദ്ധന നല്‍കാന്‍ പര്യാപ്തമായ തോതിലാണെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള വിവരങ്ങള്‍ തെളിയിക്കുന്നു. ശമ്പളവര്‍ദ്ധനവിനും, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇവര്‍ക്ക് സമരനടപടികള്‍ സ്വീകരിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 14 ട്രസ്റ്റുകളാണ് വിദേശ റിക്രൂട്ട്മെന്റിനായി 10 മില്ല്യണ്‍ പൗണ്ട് വീതം ചെലവഴിച്ചത്. ഒരു ട്രസ്റ്റ് 34 മില്ല്യണ്‍ പൗണ്ടിലേറെ ഇതിനായി രംഗത്തിറക്കി. ഇത്രയും പണം വിദേശ റിക്രൂട്ട്മെന്റിനായി ചെലവഴിക്കുന്നതിന് പകരം നേരിട്ട് ചികിത്സ നല്‍കുന്നതിന് ഉപയോഗിക്കണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനാണ് യുകെ യൂണിവേഴ്സിറ്റികളോട് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നത്.