മസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളില്‍ പണമിടപാടിനായി ഇ-പേമെന്‍റ് സംവിധാനം ഒരുക്കാത്തതിന് ആയിരത്തില ധികം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ അധികൃതർ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയില്‍ 1,183 സ്ഥാപനങ്ങള്‍ ഇ-പേമെന്‍റ് സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 4,900 സ്റ്റോറുകളിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കള്‍ക്ക് ഇ-പേമെന്‍റ് സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കട ഉടമകള്‍ക്കായി നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു.
ക്രയവിക്രയ പ്രവർത്തനങ്ങള്‍, കസ്റ്റമർ സർവിസ് മാനേജ്‌മെന്റ്, ഫിനാൻഷ്യല്‍ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമേ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകള്‍ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റല്‍ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പേമെന്‍റ് ഒരുക്കിയിരിക്കുന്നത്. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ലക്ഷ്യങ്ങളാണ്. 2022 ജനുവരിയിലാണ് വ്യാപാരസ്ഥാപനങ്ങളില്‍ ഇ-പേമെന്‍റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങള്‍ക്കെതിരൊയണ് നടപടി എടുക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറൻറുകള്‍, കഫേകള്‍, പച്ചക്കറി പഴ വർഗ വ്യാപാരസ്ഥാപനങ്ങള്‍, ഇലക്‌ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിർമാണ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖല, കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്.