കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങള്‍ ശേഖരിക്കുന്നതിന് നവീന രീതികള്‍ ആരംഭിച്ചു.
ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്റിന്റെയും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ 10 വിരലടയാളങ്ങളും ഇനി സ്കാന്‍ ചെയ്യും. കര, വ്യോമ, കടല്‍ അതിര്‍ത്തി വഴി പ്രവേശിക്കുന്ന എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
നിലവില്‍ 12 ദശലക്ഷം വിരലടയാളങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള ശേഷി ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്മെന്‍റിലെ ഫിംഗര്‍ പ്രിന്‍റ് ഡേറ്റാബേസിനുണ്ട്. എല്ലാ അതിര്‍ത്തി ക്രോസിങ്ങുകളിലും ഓട്ടോമാറ്റിക് ഫിംഗര്‍ പ്രിന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയതായി പ്രാദേശിക മാധ്യമമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു.
വിരലടയാളങ്ങള്‍, ഐറിസ് സ്കാനുകള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഇലക്‌ട്രോണിക് സിഗ്നേച്ചറുകള്‍ തുടങ്ങി നൂതന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി പരിശോധിക്കുന്നതിലൂടെ സുരക്ഷ നടപടികള്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധന യന്ത്രത്തില്‍ വിരല്‍ വെക്കുന്നതോടെ മൂന്നു സെക്കന്‍ഡുകള്‍ക്കകം ഡേറ്റാബേസില്‍നിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പൊലീസിന്‍റെ പരിശോധന സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 2011ലാണ് വിമാനത്താവളത്തില്‍ വിരലടയാള പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ കര അതിര്‍ത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
വിവരങ്ങള്‍ രേഖപ്പെടുത്തലും പരിശോധനയും ശക്തമാക്കുന്നതോടെ യാത്രാവിലക്കുള്ളവരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും രാജ്യത്ത് പ്രവേശിക്കുന്നതും രാജ്യത്തുനിന്ന് പുറത്തുകടക്കുന്നതും തടയാന്‍ സഹായിക്കും. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കാനും കഴിയും. രാജ്യത്ത് വിലക്കുള്ളയാള്‍ കുവൈത്തില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്ബ് കുവൈത്തില്‍നിന്ന് നാടുകടത്തിയ ഇയാള്‍ പേരില്‍ മാറ്റംവരുത്തി പുതിയ തൊഴില്‍ വിസയില്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.