കുവൈത്ത് സിറ്റി: രാജ്യത്ത് പാര്‍സലുകളുടെ പേരിലും തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്നും കമ്യൂണിക്കേഷൻ മന്ത്രാലയം അഭ്യര്‍ഥിച്ചു.
പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ അടക്കണമെന്നും അറിയിച്ചാണ് പുതിയ തട്ടിപ്പ്. ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകള്‍ വഴിയും തട്ടിപ്പുസംഘം ഇത്തരം സന്ദേശങ്ങള്‍ അയക്കും. പണം നല്‍കുന്നതിനായി ലിങ്കുകളുമുണ്ടാകും. പണം അടച്ച് സാധനങ്ങള്‍ കാത്തിരുന്നാല്‍ ഒന്നും വരില്ല. പിന്നീട് നേരത്തേ വന്ന സന്ദേശങ്ങളില്‍ ബന്ധപ്പെട്ടാല്‍ മറുപടിയും ഉണ്ടാകില്ല.
ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ലിങ്കുകള്‍ ഓപണ്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു. വ്യക്തിപരമോ ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍നിന്നുള്ള കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും കമ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഓണ്‍ലൈൻ വ്യാപകമാണ്. സാമ്ബത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് അധികൃതരും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അജ്ഞാത ഇ-മെയില്‍ അക്കൗണ്ടുകളും ഫോണ്‍ നമ്ബറുകളും കൈകാര്യം ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.