മസ്കത്ത്: ഇന്ത്യയിലെ ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു.
അപകടത്തിന് ഇരയായ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സുല്‍ത്താൻ ആശംസിച്ചു.
ഒഡിഷയിലെ ബാലസോറില്‍ പാളം തെറ്റിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ 261ആളുകള്‍ മരിച്ചതായാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. 900 പേര്‍ക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പരിക്കേറ്റവരെ ബാലസോര്‍ മെഡിക്കല്‍ കോളജ് അടക്കം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.