ഒമാൻ ഹജ്ജ് മിഷൻ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സേവനങ്ങള്‍ക്ക് മക്കയില്‍ തുടക്കം കുറിച്ചു. മക്കയില്‍ ക്ലിനിക്ക് തുറക്കുകയും തീര്‍ഥാടകര്‍ക്ക് ആയി ചികിത്സ സംവിധാനം ആരംഭിക്കുകയും ചെയ്തു.
ഒമാൻ ഹജ്ജ് മിഷൻ ചെയര്‍മാൻ സുല്‍ത്താൻ ബിൻ സഈദ് അല്‍ഹിനായിയുടെ നേതൃത്വത്തിലായിരുന്നു ക്ലിനിക്കിന്‍റെ ഉദ്ഘാടനം. ഒമാനില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മങ്ങളും മറ്റും എളുപ്പമാകുന്നതിനുള്ള സേവനങ്ങള്‍ ഹജ്ജ് മിഷന്‍റെ നേതൃത്വത്തില്‍ നല്‍കും. മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, റോയല്‍ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികള്‍, മെഡിക്കല്‍ സംഘം, ഫത്‌വകളും മതപരമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നവര്‍ എന്നിവരാണ് ഹജ്ജ് മിഷന്‍റെ സംഘത്തിലുള്ളത്. ഈ വര്‍ഷം ഒമാനില്‍നിന്ന് ആകെ14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 13,500പേര്‍ ഒമാൻ സ്വദേശികളും 250 പേര്‍ അറബ് നിവാസികളും 250 പേര്‍ അറബ് ഇതര താമസക്കാരുമാണ്.