കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ‘വിശ്വാസം സംസ്കരണം സമാധാനം’ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല കാമ്ബയിന് തുടക്കം.
റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ധാര്‍മിക മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങള്‍ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാമ്ബയിൻ കമ്മിറ്റി വൈസ് ചെയര്‍മാൻ ഹാഫിള് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു.
കാമ്ബയിൻ ഉദ്ഘാടന സമ്മേളന സദസ്സ്
പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷൻ വൈസ് പ്രസിഡന്റുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രവാചകന്മാര്‍ പഠിപ്പിച്ച മാര്‍ഗങ്ങളില്‍ ഇഴുകിച്ചേരലാണ് വിശ്വാസ ശുദ്ധീകരണത്തിന്റെ യഥാര്‍ഥ പാതയെന്ന് അദ്ദേഹം ഉണര്‍ത്തി. വളര്‍ന്നുവരുന്ന ലിബറല്‍ ചിന്താഗതികളും ലഹരി മാഫിയയുടെ ഇടപെടലുകളും സമൂഹത്തില്‍ ഉണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ലെന്നും ഇസ്‍ലാമിക അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിയേ സാമൂഹിക വിപത്തുകളില്‍നിന്ന് പുതുതലമുറയെ രക്ഷപ്പെടുത്താനാവൂ എന്നും കാമ്ബയിൻ പ്രമേയം അവതരിപ്പിച്ച കെ.സി. മുഹമ്മദ് നജീബ് എരമംഗലം പറഞ്ഞു.
മുഹമ്മദ് അസ്‌ലം കാപ്പാട്, നഹാസ് അബ്ദുല്‍ മജീദ്, മുസ്തഫ സഖാഫി, മെഹബൂബ് കാപ്പാട് എന്നിവര്‍ സംസാരിച്ചു. സെന്റര്‍ ഖുര്‍ആൻ ഹദീസ് ലേണിങ് വിഭാഗം സംഘടിപ്പിച്ച 41ാമത് ഖുര്‍ആൻ വിജ്ഞാന പരീക്ഷയിലും ഹിഫ്ള് മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനം ശൈഖ് ഫലാഹ് ഖാലിദ് അല്‍ മുതൈരി കൈമാറി. കാമ്ബയിൻ ലഘുലേഖ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, മുസ്തഫ സഖാഫി അല്‍ കാമിലിക്ക് നല്‍കി പ്രകാശനം ചെയ്തു.
കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സക്കീര്‍ കൊയിലാണ്ടി സ്വാഗതവും കാമ്ബയിൻ കണ്‍വീനര്‍ അബ്ദുറഹ്മാൻ അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.