ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയില്‍നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നല്‍കിയത്.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അല്‍ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡര്‍ അബ്ദുല്ല ബിൻ സൗദ് അല്‍ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സുല്‍ത്താൻ ബിൻ സഈദ് അല്‍ ഹിനായി ആയിരുന്ന ഒമാൻ ഹജ്ജ് മിഷൻ സംഘത്തെ നയിച്ചിരുന്നത്. മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, റോയല്‍ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികള്‍, മെഡിക്കല്‍ സംഘം, ഫത്വകളും മതപരമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നവര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഈ വര്‍ഷം ഒമാനില്‍നിന്ന് ആകെ14,000 പേരായിരുന്നു ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ 13,500പേര്‍ ഒമാൻ സ്വദേശികളും 250 പേര്‍ അറബ് നിവാസികളും 250 പേര്‍ അറബ് ഇതര താമസക്കാരുമാണ്.