മസ്ക്കറ്റ്: സ്വകാര്യ മേഖലയില്‍ വേതന സംരക്ഷണ നിയമം (വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം) നടപ്പിലാക്കി ഒമാൻ. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ വേതന സംരക്ഷണ നിയമം നടപ്പിലാക്കിയതായി ഒമാൻ തൊഴില്‍ മന്ത്രാലയം.
ഈ ഉത്തരവ് പ്രകാരം ഒമാനിലെ തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ വേതനത്തില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ അവരുടെ വര്‍ക്ക് കോണ്‍ട്രാക്റ്റ് കൃത്യമായി തൊഴില്‍ മന്ത്രാലയത്തില്‍ പുതുക്കി ഫയല്‍ ചെയ്യേണ്ടതാണ്. ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.
ഈ ഉത്തരവ് പ്രകാരം തൊഴിലാളികളുടെ വേതനം ശമ്ബളം നല്‍കുന്ന തിയതി മുതല്‍ ഏഴ് ദിവസത്തിനകം ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യേണ്ടതാണ്.
ഒമാൻ തൊഴില്‍ മന്ത്രാലയം, സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ എന്നിവ സംയുക്തമായാണ് ഈ ഇലക്‌ട്രോണിക് സംവിധാനം നടപ്പിലാക്കുന്നത്. ഒമാനിലെ സ്വകാര്യമേഖലയില്‍ തൊഴിലുടമകള്‍ ശമ്ബളം വിതരണം ചെയ്യുന്ന നടപടിക്രമങ്ങള്‍ ഈ സംവിധാനത്തിലൂടെ അധികൃതര്‍ക്ക് നിരീക്ഷിക്കാൻ സാധിക്കും.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വര്‍ക്ക് ലൈസൻസുകള്‍ താത്കാലികമായി നിര്‍ത്തലാക്കുകയും അമ്ബത് റിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫൈൻ ഇനത്തില്‍ ചുമത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ ഇരട്ടിയായി ചുമത്തുകയും ചെയ്യും.