കുവൈത്ത് സിറ്റി: കേരളത്തില്‍ ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടല്‍ സ്ഥാപിച്ച നടപടി പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രവാസി ലീഗല്‍ സെല്‍ വ്യക്തമാക്കി.
വിഷയത്തില്‍ പ്രവാസി ലീഗല്‍ നിയമ നടപടി സ്വീകരിക്കുകയും കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈൻ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ നടപടി. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്‌ഥാനങ്ങളില്‍ ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ നിലവിലുണ്ടായിരുന്നില്ല. സമ്ബൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈൻ ആര്‍.ടി.ഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
ഓണ്‍ലൈൻ പോര്‍ട്ടലിന്റെ അഭാവത്തില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ അപേക്ഷ നല്‍കണമായിരുന്നു. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫൻ, കോഓഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.