ലണ്ടന്‍: ജോലി സാധ്യതയില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ഇത് സംബന്ധിച്ച വ്യക്തമായ പദ്ധതികള്‍ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. ഇതിലൂടെ യൂണിവേഴ്സിറ്റികള്‍ക്ക് അണ്ടര്‍ പെര്‍ഫോമിംഗ് കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഈ നീക്കം ഗ്രാജ്വേറ്റ് ജോബുകളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്നും ഈ മേഖലയില്‍ പുതിയ കടമ്പകള്‍ സൃഷ്ടിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടി മുന്നറിയിപ്പേകിയിരിക്കുന്നത്. ചില കോഴ്സുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ പരിധികളേര്‍പ്പെടുത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് അഡ്വക്കസി ഗ്രൂപ്പായ യൂണിവേഴ്സിറ്റീസ് യുകെ പ്രതികരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനന്തരം കാര്യമായ പ്രയോജനങ്ങളേകാത്തതും ജോലിസാധ്യതകള്‍ കുറഞ്ഞതുമായ കോഴ്സുകളിലേക്ക് പ്രവേശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ പുതിയ പദ്ധതികള്‍ പ്രകാരം ഇന്റിപെന്റന്റ് റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സിന് ആവശ്യപ്പെടാന്‍ സാധിക്കും.
ഇടക്ക് വച്ച് വിദ്യാര്‍ത്ഥികള്‍ കൂടുതലായി വിട്ട് പോകുന്ന ചില കോഴ്സുകളിലേക്കും പഠനത്തിന് ശേഷം പ്രഫണല്‍ ജോലികള്‍ക്ക് വളരെക്കുറച്ച് കുട്ടികള്‍ മാത്രം പോകുന്ന കോഴ്സുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഇത്തരത്തില്‍ പരിമിതപ്പെടുത്താനായിരിക്കും ആവശ്യപ്പെടുകയെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. നിലവില്‍ പത്തില്‍ മൂന്ന് ഗ്രാജ്വേറ്റുകള്‍ക്കും ഗ്രാജ്വേഷന് ശേഷം അല്ലെങ്കില്‍ ഗ്രാജ്വേഷനും 15 മാസത്തെ ഫര്‍ദര്‍ സ്റ്റഡിക്കും ശേഷം ഹൈലി-സ്‌കില്‍ഡ് ജോലികള്‍ ലഭിക്കുന്നില്ലെന്നാണ് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്സ് എടുത്ത് കാട്ടുന്നത്. ഏതെല്ലാം ഡിഗ്രികളാണ് മിനിമം പെര്‍ഫോമന്‍സിന് താഴെപ്പോകുന്നതെന്ന് അന്വേഷിക്കാനും അവ നിരോധിക്കാനും ഈ റെഗുലേറ്ററിന് നിലവില്‍ തന്നെ അധികാരങ്ങളുണ്ട്. എന്നാല്‍ പുതിയ നീക്കമനുസരിച്ച് കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിധികള്‍ നിശ്ചയിക്കാനുമുള്ള പുതിയ അധികാരവും റെഗുലേറ്റര്‍ക്ക് കൈവരാന്‍ പോവുകയാണ്. യുവജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ പഠിക്കാനുള്ള അവകാശങ്ങള്‍ക്ക് മേലുള്ള ആക്രമണമാണ് ടോറി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ലേബര്‍ ഷാഡോ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജെറ്റ് ഫിലിപ്സന്‍ ആരോപിക്കുന്നത്.