മസ്ക്കറ്റ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുടെ പേരില്‍ പുതിയ ജോലി തട്ടിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് റോയല്‍ ഒമാൻ പൊലീസ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
“മെറ്റ ഫേസ്ബുക്ക് ജോബ് ഗ്രൂപ്പില്‍ താങ്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂര്‍ ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് ദിനേന 240 റിയാല്‍ സമ്ബാദിക്കാം”. എന്നാണ് തട്ടിപ്പുകാര്‍ അയച്ച മെസ്സേജ്.
“21 വയസ്സിന് മുകളിലുള്ളവരെയാണ് കമ്ബനിയുടെ പുതിയ റിക്രൂട്ട്മെന്‍റില്‍ ഓണ്‍ലൈന്‍ അസിസ്റ്റന്‍റായി നിയമിക്കുന്നത്. താങ്കളെ അതില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിക്കുന്നു. ജോലി ഉറപ്പ് വരുത്താനായി മെസ്സേജിന്റെ താഴെ കാണുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത് അതിലുള്ള നമ്ബറില്‍ വിളിക്കുക” എന്നാണ് വാട്സ്‌ആപ് ടെക്സ്റ്റ് വഴിയുള്ള സന്ദേശത്തില്‍ പറയുന്നത്.
കൂടാതെ ബാങ്കില്‍നിന്നുള്ള അറിയിപ്പാണെന്നും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത വകയില്‍ സമ്മാനക്കൂപ്പണ്‍ അടിച്ചിട്ടുണ്ടെന്നും എല്ലാം തട്ടിപ്പുകാര്‍ അയക്കുന്ന മെസ്സേജില്‍ പറയുന്നുണ്ട്. എ.ടി.എം കാര്‍ഡ് ബ്ലോക്കായി തുടങ്ങി എന്ന തരത്തിലുള്ള തട്ടിപ്പുരീതികള്‍ ഫലിക്കാതെ വന്നപ്പോഴാണ് ആളുകളെ വലയിലാക്കാന്‍ പുതിയ രീതിയുമായി സംഘം എത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് വിവരങ്ങള്‍ വരെ തട്ടിപ്പ് സംഘങ്ങള്‍ കൈവശപ്പെടുത്താൻ സാധിക്കും. അതേസമയം ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതര്‍ക്ക് കാര്‍ഡ് വിവരങ്ങള്‍ കൈമാറരുതെന്ന് ആര്‍.ഒ.പി നിര്‍ദേശിച്ചു.
കൂടാതെ വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോണ്‍ കാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.