മസ്കത്ത്: ഒമാൻ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന മസ്കത്ത് എക്സിബിഷൻ ആൻഡ് ഫോറം ഫോര്‍ ടൂറിസം ഇൻവെസ്റ്റ് ഓപ്പര്‍ചുനിറ്റീസ് തിങ്കളാഴ്ച ആരംഭിക്കും.
രണ്ടു ദിവസത്തെ ചടങ്ങില്‍ രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മസ്കത്തിലെ ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററാണ് പരിപാടിക്ക് വേദിയാകുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പൈതൃക-ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ് അല്‍ മഹ്റൂഖി പങ്കെടുക്കും. രാജ്യത്തെ ടൂറിസം മേഖലയിലെ നിരവധിയായ നിക്ഷേപ സാധ്യതകള്‍ ചടങ്ങില്‍ പരിചയപ്പെടുത്തും.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിനോദ നഗരങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്. സ്പോര്‍ട്സ് ടൂറിസം മേഖലയിലെ അവസരങ്ങളും ഇത്തവണത്തെ മേളയില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര കായിക മേളകളുടെയും ടൂര്‍ണമെന്‍റുകളുടെയും വേദിയായി മാറ്റാനും സ്പോര്‍ട്സ് മെഡിക്കല്‍ സിറ്റി സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ പരിചയപ്പെടുത്തും. റിയല്‍ എസ്റ്റേറ്റ് മേഖലക്കും വലിയ പ്രാധാന്യം മേളയില്‍ ലഭിക്കും. നിക്ഷേപകരും കമ്ബനികളും തമ്മിലുള്ള കൂടിക്കാഴ്ചകളും ധാരണകളില്‍ ഒപ്പുവെക്കലും വേദിയില്‍ നടക്കും. സ്പോര്‍ട്സ്, സാഹസികത, വിനോദ ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ കമ്ബനികളും ചടങ്ങില്‍ പങ്കെടുക്കും. ഇവരുടെ വിവിധ പദ്ധതികളും ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്നതായിരിക്കും പ്രദര്‍ശനം. റഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ഹോട്ടല്‍ മേഖലയിലെ വിവിധ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന കമ്ബനികളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ്, അറബ് മേഖലകളില്‍ നിന്ന് നിരവധി പേര്‍ മേളയില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.