ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ 30 നവജാത ശിശുക്കള്‍ക്ക് നേരെ സമാന രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി . 2012 മുതല്‍ 2015 വരെ ഇവര്‍ ട്രെയിനിയായി ജോലി ചെയ്ത ലിവര്‍പൂള്‍ വിമന്‍സ് ആശുപത്രിയിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2012-2015 കാലയളവില്‍ ലിവര്‍പൂള്‍ വിമന്‍സ് ആശുപത്രിയിലെയും കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലും ജനിച്ച നാലായിരത്തോളം കുഞ്ഞുങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാനും പൊലീസ് നിര്‍ദേശം നല്‍കി. ലൂസി ലെറ്റ്ബിക്കെതിരെയുള്ള അന്വേഷണത്തിന് ഓപ്പറേഷന്‍ ഹമ്മിങ്‌ബേര്‍ഡ് എന്നാണ് പൊലീസ് നല്‍കിയ പേര്.
ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്രണ്ട് പോള്‍ ഹ്യൂസാണ് അന്വേഷണസംഘ തലവന്‍. 2012-15 കാലയളവില്‍ ഇരു ആശുപത്രികളിലുമായി നാലായിരത്തോളം കുട്ടികള്‍ ജനിച്ചു. എല്ലാ കുട്ടികളെയും കുറിച്ച് അന്വേഷിക്കുമെന്ന് ഇതിന് അര്‍ഥമില്ല. ലൂസിക്കെതിരെയുള്ള ചെറിയ കാര്യം പോലും നഷ്ടപ്പെടാതിരിക്കാനാണ് അന്വേഷണമെന്നും പോള്‍ ഹ്യൂസ് വ്യക്തമാക്കി. കുട്ടികള്‍ അപ്രതീക്ഷിതമായി പെട്ടെന്ന മരണപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇത്തരം കേസുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട ആശുപത്രികളിലേക്ക് വിവരം അയയ്ക്കും. മരണത്തില്‍ സംശായ്പദമായ സാഹചര്യമുണ്ടെങ്കില്‍ മെഡിക്കല്‍ വിദഗ്ധര്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഏഴ് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തുകയും ആറ് ശിശുക്കളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് നഴ്‌സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തിയത്. ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു കുഞ്ഞുങ്ങളുടെ കൊലപാതകം. അഞ്ച് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് നഴ്‌സിന്റെ ക്രൂരതക്കിരയായത്. ആശുപത്രിയില്‍ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്‌സ് ലൂസിക്ക്. 2015-16 കാലയളവിലാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നഴ്‌സ് തന്നെ എഴുതിയ കുറിപ്പാണ് കേസില്‍ നിര്‍ണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല -എന്നാണ് ഇവര്‍ എഴുതിവെച്ചത്. ഈ കുറിപ്പ് അന്വേഷണ സംഘം കണ്ടെത്തി. ഇന്‍സുലിന്‍ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും കാലി സിറിഞ്ച് കുത്തിയുമൊക്കെയാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയത്. ആറ് കുട്ടികള്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.