കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡോക്ടറെ കാണാതെ രോഗാവധി ലഭിക്കുന്നതിന് പുതിയ ഓണ്‍ലൈൻ സംവിധാനം നടപ്പിലാക്കും. ഇതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി സിവില്‍ സര്‍വീസ് കമ്മീഷന് കത്തയച്ചു. ഓണ്‍ലൈൻ വഴി ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം വഴി ആശുപത്രികളില്‍ പോകാതെ തന്നെ രോഗാവധി ലഭിക്കും. എന്നാല്‍ രോഗാവധി ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും അവധി ദിനങ്ങളുടെയും ആ ദിവസങ്ങളിലെ വേതനത്തിന്റെ തോതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇലക്‌ട്രോണിക് പ്ലാറ്റ് ഫോം വഴി അനുവദിക്കുന്ന രോഗാവധി പരമാവധി 3 ദിവസം ആയിരിക്കും. ഇതില്‍ കൂടുതല്‍ അവധി ആവശ്യമാണെങ്കില്‍ ആശുപത്രികളില്‍ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനക്ക് വിധേയമാകണം. ആദ്യത്തെ 15 ദിവസം മുഴുവൻ വേതനത്തോടെയും രണ്ടാമത്തെ 15 ദിവസത്തേക്ക് പകുതി ശമ്ബളത്തോടെയും ആയിരിക്കും അവധി ലഭിക്കുക.
മൂന്നാമത്തെ 15 ദിവസത്തേക്ക് ശമ്ബളത്തിന്റെ നാലിലൊന്നും പിന്നീടുള്ള രോഗാവധി ശമ്ബളം ഇല്ലാതെയുമായിരിക്കും. രോഗാവധിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.