കോഴിക്കോട്: മുസ്ലിം ലീഗ് ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. മുൻപും അവര്‍ക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു.
കരുവന്നൂരില്‍ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍ക്കും പറയാനാകില്ല. ഇ.ഡി. അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളെയും തകര്‍ക്കാൻ അനുവദിക്കില്ല. അതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഒരു ഭയവുമില്ല. കരുവന്നൂരില്‍ ഇ ഡി അന്വേഷണം പരമാവധി എ സി മൊയ്‌തീൻ വരെയേ എത്തു. അതിനു മുമ്ബേ അഡ്ജസ്റ്റ്മെന്റ് നടക്കും. കരുവന്നൂര്‍ വെച്ച് തൃശൂര്‍ സീറ്റ് പിടിക്കാമെന്നു ബി ജെ പി കരുതേണ്ട. കെട്ടി വെച്ച പണം കിട്ടുമോ എന്ന് നോക്കിയാല്‍ മതിയെന്നും കെ മുരളീധരൻ പറഞ്ഞു.
ഈ രീതിയിലാണ് അഴിമതി പോകുന്നതെങ്കില്‍ കെ.എസ്.ആര്‍.ടി.സിയിലാണോ പൊലീസ് വാഹനത്തിലാണോ മന്ത്രിമാരുടെ മണ്ഡലപര്യടനം പോകുന്നതെന്ന് കണ്ടറിയാമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. എന്നാല്‍ യുഡിഎഫില്‍ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഉണ്ടായത്.