മസ്കത്ത്: കേരളത്തിലെ ഉത്സവ, സ്കൂള്‍ സീസണുകള്‍ അവസാനിച്ചതോടെ കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്ബനികള്‍.
അടുത്ത രണ്ടു മാസങ്ങളില്‍ കേരള സെക്ടറിലേക്ക് സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യയുടെയും ഒമാൻ എയറിന്റെയും വെബ്സൈറ്റുകളില്‍ ഡിസംബര്‍ ആദ്യവാരം വരെ പല ദിവസങ്ങളിലും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. ഇത് കേരള സെക്ടറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അനുഗ്രഹമാവും. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന കുറഞ്ഞ വരുമാനക്കാര്‍ക്കാണ് ഇത് വലിയ അനുഗ്രഹമാവുക. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്നത്. മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ 12 വരെ 33 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട് നിരക്കുകള്‍ 38 റിയാലായി ഉയരുന്നുണ്ട്. നവംബറില്‍ കുറഞ്ഞ നിരക്ക് 63 റിയാലാണ് വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍, ഈ സെക്ടറില്‍ ഒമാൻ എയറിന്റെ കുറഞ്ഞ നിരക്ക് 59.500 റിയാലാണ്. ചില ദിവസങ്ങളില്‍ ഇത് 218 റിയാലായി ഉയരുന്നുണ്ട്. വെള്ളി, തിങ്കള്‍ ദിവസങ്ങളിലാണ് നിരക്ക് ഉയരുന്നത്. എന്നാല്‍, ഡിസംബര്‍ ആദ്യത്തോടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന് 11ന് നിരക്ക് 317 റിയാലായി വര്‍ധിക്കുന്നുണ്ട്.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒമാൻ എയറും എയര്‍ ഇന്ത്യ എക്സ്പ്രസും കുറഞ്ഞ നിരക്കുകളാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഒമാൻ എയര്‍ കോഴിക്കോട്ടേക്ക് ഡിസംബര്‍ 15 വരെ വണ്‍വേക്ക് 55.500 റിയാലാണുള്ളത്. അടുത്ത മാസം അവസാനം വരെ 44 റിയാലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ നിരക്ക്. എന്നാല്‍, നവംബറില്‍ 73 റിയാലായി ഉയരുന്നുണ്ട്. ഡിസംബറിലെ നിരക്കുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയിട്ടില്ല. കൊച്ചിയിലേക്ക് ഒമാൻ എയറിന്റെ നിരക്കുകള്‍ ഡിസംബര്‍ 11 മുതലാണ് വര്‍ധിക്കുന്നത്. ഡിസംബര്‍ 13ന് 134.5 റിയാലായി വര്‍ധിക്കുന്നുണ്ട്. കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നവംബര്‍ 22 വരെ വണ്‍വേക്ക് 44 റിയാലാണ് ഈടാക്കുന്നത്. തിങ്കള്‍, ബുധൻ, ശനി ദിവസങ്ങളില്‍ മാത്രം എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് നടത്തുന്ന കണ്ണൂര്‍ സെക്ടറില്‍ അടുത്ത മാസം അവസാനം വരെ വണ്‍വേക്ക് 40 റിയാലാണ് നിരക്ക്. നവംബറില്‍ നിരക്ക് 77 റിയാലായി ഉയരും. ഒമാനില്‍ സ്കൂള്‍ അവധിക്കാലം അവസാനിച്ചതും ഓണം അടക്കമുള്ള ആഘോഷ സീസണുകള്‍ കഴിഞ്ഞതിനാലും കേരള സെക്ടറില്‍ പൊതുവെ യാത്രക്കാര്‍ കുറവാണ്. ഇതു പരിഗണിച്ചാണ് വിമാന കമ്ബനികള്‍ നിരക്കുകള്‍ കുറച്ചത്. നിരക്ക് കുറച്ചത് അനുഗ്രഹമാവുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കാണ്. സ്വന്തം ചെലവില്‍ ടിക്കറ്റെടുക്കേണ്ട നിരവധി പ്രവാസികള്‍ ഒമാനിലുണ്ട്. കഫറ്റീരിയയിലും മൊബൈല്‍ ഷോപ്പിലും മറ്റും ജോലി ചെയ്യുന്നവരും കടകളും ചെറുകിട സ്ഥാപനങ്ങളും നടത്തുന്നവരും സ്വന്തമായി ടിക്കറ്റ് എടുക്കേണ്ടവരാണ്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് ഇവര്‍ക്ക് യാത്ര ചെയ്യാൻ കഴിയില്ല. ഇത്തരക്കാരില്‍ പലരും നിരക്ക് കുറഞ്ഞതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനൊരുങ്ങുകയാണ്.