കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കുവൈത്തില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യണ്‍ ഡോളറാണ് വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. സൗദി അറേബ്യ, ബഹ്‌റൈൻ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബുതന്നെ നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന ബാങ്കുകള്‍ക്കും മണി എക്‌സ്‌ചേഞ്ചുകള്‍ക്കും പിഴ ചുമത്താന്‍ കുവൈത്ത് സെൻട്രല്‍ ബാങ്കിന് നിര്‍ദേശം നല്‍കണമെന്നും ഫഹദ് ബിൻ ജമി ആവശ്യപ്പെട്ടു. അതേസമയം, വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം നേരത്തേ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്ബദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.