മസ്കത്ത്: ഒമാനില്‍ വര്‍ധിച്ചുവരുന്ന യാചനക്ക് തടയിടുന്നതിന്റെ ഭാഗമായി കാമ്ബയിൻ ഞായറാഴ്ച ആരംഭിച്ചു. ‘നിങ്ങള്‍ നല്‍കുന്നത് അഴിമതി സംജാതമാക്കും’ എന്നപേരിലാണ് കാമ്ബയിൻ നടത്തുന്നത്.
വിവിധ സര്‍ക്കാര്‍, സര്‍ക്കാറേതര സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയമാണ് കാമ്ബയിൻ സംഘടിപ്പിക്കുന്നത്. റോയല്‍ ഒമാൻ പൊലീസ്, തൊഴില്‍ മന്ത്രാലയം, ഇൻഫര്‍മേഷൻ മന്ത്രാലയം, ഔഖാഫ് മതകാര്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം, വാര്‍ത്തവിനിമയ ഐ.ടി മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയാണ് കാമ്ബയിനില്‍ പങ്കെടുക്കുന്നത്. യാചനക്കെതിരെ പൊതുജനങ്ങളില്‍ ബോധവത്കരണം ഉണ്ടാക്കുക, ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ കുറക്കാനും കേസുകള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്ബയിന്റെ ലക്ഷ്യം. അച്ചടിമാധ്യമങ്ങള്‍, ദൃശ്യശ്രാവ്യ വിഭാഗം, സമൂഹ മാധ്യമങ്ങള്‍, എസ്.എം.എസ്, പരസ്യങ്ങള്‍ എന്നിവയിലൂടെ എല്ലാ വിഭാഗം ജനങ്ങളെയും ബോധവത്കരിക്കും.
സമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റി അധ്വാനിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗമാണ് യാചനയെന്നാണ് കാമ്ബയിനിലൂടെ പ്രചരിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും മദ്യപാനത്തിനും വഴിയൊരുക്കുമെന്ന് കാമ്ബയിനില്‍ വിശദീകരിക്കും. പ്രത്യക്ഷമായ, ഒളിഞ്ഞ, ഓണ്‍ലൈൻ, പ്രത്യേക സീസണ്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള യാചനകളും കാമ്ബയിനില്‍ വിശദീകരിക്കും. വരുമാനമുണ്ടാക്കുന്നതിന്‍റെ ഭാഗമായി യാചന തൊഴിലാക്കിയവരുമുണ്ട്. കുട്ടികളെയും അംഗവൈകല്യമുള്ളവരെയും പരിശീലിപ്പിച്ച് നിര്‍ബന്ധിച്ച് യാചന നടത്തിച്ച് പണം സമ്ബാദിക്കുന്നവരും ഉണ്ട്. സക്കാത്ത് ഫണ്ട് വഴി സംഭാവനകള്‍ നല്‍കാത്തത് അര്‍ഹരായവരില്‍ ദാനധര്‍മം എത്താതിരിക്കാനും കുട്ടികളെ ചൂഷണംചെയ്യാനും കാരണമാക്കും. വഞ്ചനയും കുറ്റകൃത്യങ്ങളും വര്‍ധിക്കാനും പുറംരാജ്യങ്ങളില്‍നിന്ന് മയക്കുമരുന്ന് ഒമാനിലേക്ക് കടത്താനും വഴിയൊരുക്കും.
അതോടൊപ്പം, യാചന നടത്തുന്ന രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ രാജ്യത്തിന്റെ മതിപ്പ് കുറക്കാനും കാരണമാക്കും. യാചകര്‍ക്ക് പണം നല്‍കാൻ പ്രേരണ നല്‍കുന്ന വിഷയത്തിന്റെ തെറ്റായ ധാരണ തിരുത്താനും ബോധവത്കരണം നടത്താനും കാമ്ബയിൻ സഹായിക്കും.