കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ പിടിയിലായ 34 ഇന്ത്യൻ നഴ്‌സുമാരെ അധികൃതര്‍ മോചിപ്പിച്ചു. 19 മലയാളികളും പിടിയിലായ നഴ്സുമാരിലുണ്ടായിരുന്നു. 23 ദിവസമായി കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രത്തിലായിരുന്നു നഴ്സുമാര്‍. നേരത്തേ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉള്‍പ്പെടെ ഇടപെട്ടിരുന്നു. എന്നിട്ടും ഇവരുടെ മോചനം നീണ്ടിരുന്നു.
തടവില്‍ കഴിയുന്ന നഴ്‌സുമാരില്‍ അഞ്ച് പേര്‍ മുലയൂട്ടുന്ന അമ്മമാരാണ്. ഇവരില്‍ അടൂര്‍ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവജാത ശിശു ഇവരുടെ ഭര്‍ത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്. വിഷയത്തില്‍ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ജയിലില്‍ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാര്‍ഥ പരിചരണം ലഭിക്കാത്തതിനാല്‍ പല കുഞ്ഞുങ്ങള്‍ക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയില്‍ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 34 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായത്. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവര്‍. ഇവരില്‍ പലരും മൂന്ന് മുതല്‍ 10 വര്‍ഷം വരെയായി ഈ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവര്‍ത്തിച്ചത് എന്ന് പിടിയിലാവരില്‍ ചിലരുടെ ബന്ധുക്കള്‍ അറിയിച്ചു. പിടിയിലായ മലയാളി നഴ്‌സുമാരില്‍ മുഴുവൻ പേരും ഈ സ്ഥാപനത്തില്‍ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് ഇവര്‍ എല്ലാവരും സ്ഥാപനത്തിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളവരുമാണ്.