കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ കരാറുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുവാനുള്ള കരട് നിയമത്തിന് അംഗീകാരം നല്‍കി ജനസംഖ്യാ ഭേദഗതി കമ്മിറ്റി.
കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
സ്വകാര്യമേഖലയില്‍ തൊഴില്‍ തേടാൻ സ്വദേശി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നിയമം നടപ്പിലാക്കുന്നത്. ഇതോടെ രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ കരാറുകളില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കരട് നിയമം മന്ത്രിമാരുടെ കൗണ്‍സിലില്‍ അവതരിപ്പിക്കും. ജനസംഖ്യാ ഘടന പരിഷ്കരിക്കുന്നതിനും തൊഴില്‍ വിപണിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ പറഞ്ഞു.