മസ്കത്ത്: വിദേശത്ത് മരിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹായകമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇ-ക്ലിയറൻസ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയ്‌ൻസ് (E-CARE) പോര്‍ട്ടല്‍ ആരംഭിച്ചു.
https:/ /ecare.mohfw.gov.in, എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ക്ലിയറൻസ് നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കും. ഇനി മുതല്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെയും എയര്‍ലൈനുകളുടെയും പങ്കാളിത്തത്തോടെ, കാര്യക്ഷമമായ ഏകോപനവും ആവശ്യമായ രേഖകളുടെ വേഗത്തിലുള്ള ക്ലിയറൻസും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. സമയാസമയങ്ങളില്‍ അലേര്‍ട്ടുകളും ലഭിക്കും. മാത്രമല്ല നടപടിക്രമങ്ങളുടെ നില അപ്പപ്പോള്‍ പരിശോധിക്കാനുമാകും. ഇ കെയര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സാധാരണ ഗതിയില്‍ നാല് മണിക്കൂറിനുള്ളില്‍ കണ്‍ഫര്‍മേഷൻ ലഭിക്കും. പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞാല്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.
ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഇയാളുടെ അടുത്ത ബന്ധുകള്‍, തൊഴിലുടമ എന്നിവരുടെ കത്ത് എംബസിക്ക് സമര്‍പ്പിക്കണം. ഇതിന്‍റെ കൂടെ ഡെത്ത്നോട്ടിഫിക്കേഷനും പാസ്പോര്‍ട്ടിന്‍റെ കോപ്പിയും വെക്കേണ്ടതുണ്ട്. ഇതിനുശേഷം എംബസി എൻ.ഒ.സി തരും. എവിടെയാണോ മരണം നടന്നത് അതിന്‍റെ പരിധിയില്‍വരുന്ന പൊലീസ് സ്റ്റേഷനില്‍ ഈ എൻ.ഒ.സി സമര്‍പ്പിച്ചാല്‍ എംബാം ചെയ്യാനുള്ള അനുമതി, ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ബോഡി റിലീസ് ചെയ്യാനുള്ള അനുമതി എന്നിവ ലഭിക്കും. പിന്നീട് എംബാമിങ്ങിന് ശേഷം കിട്ടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാര്‍ഗോ കമ്ബനിയെ ഏല്‍പിക്കുകയും അവര്‍ വിമാനക്കമ്ബനിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുക.
എന്നാല്‍ േവണ്ട വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്താല്‍ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി വേണ്ടി വരുന്ന സമയം വളരെയേറെ കുറയ്ക്കാൻ കഴിയും. വിമാനത്താവളങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഫ്ലൈറ്റ് വിശദാംശങ്ങളും ഉള്‍പ്പെടെ പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകും. ഒരു ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തിലേക്ക് കയറാൻ പറ്റും എന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയോജനപ്രദമാണ് പുതിയ സംവിധാനമെന്ന് ഇന്ത്യൻ സോഷ്യല്‍ ക്ലബ് കമ്യൂനിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.ടി.കെ. ഷെമീര്‍ പറഞ്ഞു.