ഗസ്സയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി കുവൈത്ത്. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന് മരുന്നുകള്‍, ഭക്ഷണം, ടെൻറുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് അയച്ചത്.
ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളം വഴിയാണ് ഗസ്സയില്‍ സഹായങ്ങള്‍ എത്തിക്കുക. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുള്ള സംഭാവനകള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ മുതൈരി അറിയിച്ചു.
ആവശ്യമായ സഹായങ്ങള്‍ എത്രയും വേഗം എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച അസോസിയേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഗസ്സ പ്രതിസന്ധിയുടെ തുടക്കം മുതല്‍ തന്നെ ബന്ധപ്പെട്ട ചാരിറ്റികളുമായി ആശയവിനിമയം നടത്താൻ മന്ത്രാലയം മുൻകൈയെടുത്തുവെന്ന് അല്‍ മുതൈരി വ്യക്തമാക്കി.
സാമൂഹ്യക്ഷേമ മന്ത്രാലയത്തിൻറെ അംഗീകാരമുള്ള ചാരിറ്റി സംഘടനകള്‍ക്ക് മാത്രമാണ് കുവൈത്തില്‍ പണപ്പിരിവിന് അനുമതിയുള്ളത്. ലൈസൻസില്ലാത്തതായ സ്ഥാപനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് അല്‍ മുതൈരി പറഞ്ഞു. സംഭാവനകള്‍ പണമായി സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. കെ നെറ്റ്, ബാങ്ക് ട്രാൻസ്ഫര്‍ എന്നിവ വഴിമാത്രമേ സംഭാവനകള്‍ വാങ്ങാവൂ എന്ന് കര്‍ശന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. സാമൂഹികകാര്യ മന്ത്രാലയത്തില്‍ നിന്ന് മുൻകൂര്‍ അനുമതി വാങ്ങാതെ ധനസമാഹരണ കാംപയിനുകള്‍ ആരംഭിക്കുന്നതില്‍ നിന്ന് വ്യക്തികളും ഗ്രൂപ്പുകളും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.