മസ്‌കത്ത്: ഒമാനില്‍ ശൂറ കൗണ്‍സിലിന്റെ പത്താമത് തെരഞ്ഞെടുപ്പിന്റെ ഫലം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ വൻ വര്‍ധന ആണ് ഇത്തവണ വോട്ടിങ്ങിലുണ്ടായിരിക്കുന്നത്.
65.88 ആണ് പോളിങ് ശതമാനം. എറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് വടക്കൻ ബാത്തിന ഗവര്‍ണറേറ്റാണ്. ശൂറ കൗണ്‍സിലിലേക്ക് വിജയിച്ചവരില്‍ 64 ശതമാനവും പുതുമുഖങ്ങളാണ്.
വോട്ടിങ്ങ് പ്രക്രിയയില്‍ സ്ത്രീകള്‍ സജീവമായി പങ്കാളികളായിട്ടും ഒരും വനിതയും ഇത്തവണ ശൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 90 സീറ്റുകളിലേക്ക് 32 സ്ത്രീകളുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ശൂറാ കൗണ്‍സില്‍ സ്പീക്കറെയും രണ്ട് ഡെപ്യൂട്ടിമാരെയും നവംബറില്‍ തെരഞ്ഞെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാൻ ശൈഖ് അല്‍ മൊഖ്താര്‍ അബ്ദുല്ല അല്‍ ഹര്‍ത്തി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫലങ്ങള്‍ക്കെതിരായ അപ്പീലുകള്‍ 10 ദിവസത്തിനകം സമര്‍പ്പിക്കാവുന്നതാണ്. അപ്പീല്‍ തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ കമ്മിറ്റി ഇത് പരിഗണിക്കുമെന്നും അവയില്‍ തീരുമാനമെടുക്കുമെന്നും കമ്മിറ്റി ചെയര്‍മാൻ പറഞ്ഞു.