മസ്കത്ത്: മൂന്ന് കുട്ടികളുള്‍പ്പെടെ സ്വദേശി കുടുംബത്തെ കൊലപ്പെടുത്തി നാടുവിട്ട പ്രതിയെ ഇന്ത്യ ഒമാന് കൈമാറും.സുല്‍ത്താനേറ്റിന് കൈമാറാൻ ശിപാര്‍ശ ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി വെള്ളിയാഴ്ച തള്ളിയിരുന്നു.
പ്രതിയായ മുഹമ്മദ് ഹനീഫ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇനി ഒമാനില്‍ വിചാരണ നേരിടേണ്ടിവരും. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഒമാനില്‍ നടക്കുന്നത്.
ഒമാനി പൗരനെ ഭാര്യക്കും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ക്കുമൊപ്പം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് ഒമാനിലെ ബിദിയയിലായിരുന്നു മുഹമ്മദ് ഹനീഫ് ജോലിചെയ്തിരുന്നത്.
കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുറ്റംചെയ്ത മറ്റു മൂന്നുപേര്‍ക്കൊപ്പം പ്രതി 2019 സെപ്റ്റംബറില്‍ അറസ്റ്റിലാകുകയും ചെയ്തു. ഒമാൻ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 302എ പ്രകാരം ശിക്ഷാര്‍ഹമായ ‘ആസൂത്രിത കൊലപാതക കുറ്റം’ ചെയ്തതായി ആരോപിച്ച് ഇദ്ദേഹത്തെ കൈമാറാൻ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ഉടമ്ബടിപ്രകാരം കൊലപാതകം കൈമാറാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി ഉത്തരവ് ഹൈകോടതി ജസ്റ്റിസ് അമിത് ബൻസാല്‍ ശരിവെക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഒമാൻ അധികൃതരുമായി ചര്‍ച്ചനടത്തുകയും ന്യായമായ വിചാരണ, സൗജന്യ നിയമസഹായം, വ്യാഖ്യാതാവ് സേവനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉറപ്പുതേടുകയും ചെയ്തിട്ടുണ്ട്.