കുവൈത്ത് സിറ്റി: തിങ്കളാഴ്ച മൂന്നിടത്ത് തീപിടിത്തം റിപ്പോര്‍ട്ടു ചെയ്തു. സാല്‍മിയയില്‍ കെട്ടിടത്തിലും വീട്ടിലും തീപിടിത്തമുണ്ടായി.
രണ്ടിടത്തും അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെ സാല്‍മിയ ഏരിയയിലെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് ആദ്യ സംഭവം. അല്‍ ബിദയിലെയും സാല്‍മിയ സെന്ററിലെയും അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ സഥലത്തെത്തി. കെട്ടിടത്തിലെ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തീ ആറാം നിലയിലേക്കും വ്യാപിച്ചെങ്കിലും അഗ്നിശമന സേനാംഗങ്ങള്‍ ഇടപെട്ട് നിയന്ത്രണവിധേയമാക്കി.
സാല്‍മിയയില്‍ ഒരു വീട്ടിലും തിങ്കളാഴ്ച തീപിടിത്തമുണ്ടായി. ഉച്ചയോടെയാണ് സംഭവം. സാല്‍മിയ സെന്റര്‍, അല്‍ ബിദാ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അഞ്ച് പേര്‍ക്ക് അപകടസ്ഥലത്ത് തന്നെ ചികിത്സ നല്‍കി.
അതിനിടെ, വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ ചെറിയ തീ പിടിത്തം ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. അതിവേഗത്തില്‍ തീയണച്ചു. ആളപായമോ കനത്ത നാഷനഷ്ടമോ ഉണ്ടായിട്ടില്ല. എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഫയര്‍ഫോഴ്‌സും നാഷണല്‍ ഗാര്‍ഡ് സ്റ്റാഫും ഉടൻ ഇടപെട്ട് ജീവനക്കാരെ കെട്ടിടത്തില്‍നിന്ന് പുറത്തെത്തിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.