മസ്കത്ത്: അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍റെ പരിശോധനകള്‍ തിങ്കളാഴ്ച മുതല്‍ ശക്തമാകും.
ഇതിനായി സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷനുമായി തൊഴില്‍ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രി മഹദ് ബിൻ സഈദ് ബാ ഒവൈനും സെക്യൂരിറ്റി ആന്റ് സേഫ്റ്റി കോര്‍പറേഷൻ ചെയര്‍മാൻ അബ്ദുല്ല ബിൻ അലി അല്‍ ഹാര്‍ത്തിയുമാണ് കരാറില്‍ ഒപ്പു വെച്ചിരുന്നത്.
ഈ സംവിധാനം ഉപയോഗപ്പെടുത്തി തൊഴില്‍ നിയമ ലംഘന പരിശോധന ശക്തമാക്കുകയും തൊഴില്‍ നിമയ ലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയം ലിക്ഷ്യമിടുന്നത്. ഈ സംവിധാനത്തിനു കീഴില്‍ പ്രവാസികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന മസ്‌കത്ത്, ദോഫാര്‍, തെക്ക്, വടക്കൻ ബാത്തിന എന്നീ നാല് ഗവര്‍ണറേറ്റുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തുക. അടുത്ത ഘട്ടങ്ങളില്‍ മറ്റ് ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയുണ്ടാവും. താമസ രേഖകള്‍ ശരിയല്ലാത്തവര്‍ ഉടൻ ശരിപ്പെടുത്തന്നതാവും ഉചിതം. അതോടൊപ്പം വിസ, ലേബര്‍ കാര്‍ഡ് എന്നിവ കാലവധി കഴിഞ്ഞവരും ഉടനെ ശരിയക്കുന്നതും നല്ലതാവും. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ലേബര്‍ കാര്‍ഡില്‍ പറഞ്ഞ ജോലി തന്നെയാണോ ചെയ്യുന്നതെന്നും ഉറപ്പാക്കണം. റോഡില്‍ യാതൊരു രേഖയുമില്ലാതെ ഹോം ഡെലിവറിയും മറ്റും നടത്തുന്നവരും കുടുങ്ങും. അല്‍ ഹംരിയ്യ അടക്കമുള്ള നഗരങ്ങളില്‍ ഫ്രീ വിസയില്‍ വന്ന് നിര്‍മാണ ജോലിക്ക് പോവുന്നവരും നിരവധിയാണ്. ആവശ്യക്കാര്‍ ഇവിടെ വന്ന് തൊഴിലാളികളെ ജോലിക്കു കൊണ്ടുപോക്കാറുണ്ട്. നിയമം കര്‍ശനമാവുന്നതോടെ ഇത്തരക്കാര്‍ പിടിയില്‍ വീഴും. സ്വദേശികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും രേഖകള്‍ പുതുക്കാത്തവരും വലയില്‍ കുടുങ്ങും. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ മസ്കത്തില്‍ നിന്ന് മാത്രം 5724 തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായത്. ഇതില്‍ 3887 പേരെ നാടുകളിലേക്ക് തിരിച്ചയച്ചു.
അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കും പരിശോധന നടത്തുകയെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ ഡയറക്ടര്‍ ജനറല്‍ നാസര്‍ ബിൻ സലേം അല്‍ ഹദ്രമി അറിയിച്ചിട്ടുണ്ട്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് (എസ്.എസ്.ഇ) പരിശോധനാ നടപടിക്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുക. മന്ത്രാലയ ഉദ്യോഗസ്ഥരല്ലാതെ മറ്റാര്‍ക്കും പരിശോധന നടത്താൻ കഴിയില്ല. നിയമവിരുദ്ധ തൊഴിലാളികളെ തൊഴില്‍ വിപണിയില്‍നിന്ന് ഒഴിവാക്കാനും തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധന.