കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ പ്രവര്ത്തനശേഷിയിലാകുന്നത് വിപണിക്ക് ഉണര്‍വേകും. വിദേശികള്‍ നാട്ടില്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് പല ഉല്പന്നങ്ങളുടെയും കച്ചവടം നടക്കാറുള്ളത്. വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, മിഠായികള്‍, നട്സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍ തുടങ്ങിയ പ്രവാസികള്‍ നാട്ടില്‍ കൊണ്ടുപോകുന്ന സാധനങ്ങളുടെയെല്ലാം കച്ചവടം വര്‍ധിക്കും. കഴിഞ്ഞമാസങ്ങളില്‍ ചെറിയ തോതില്‍ വിമാനത്താവളം പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ തന്നെ മാറ്റം പ്രകടമായിരുന്നു.
രണ്ടും മൂന്നും വര്‍ഷമായി നാട്ടില്‍ പോകാത്തവരുണ്ട്. യാത്രാനിയന്ത്രണങ്ങള്‍ സംബന്ധിച്ച അനിശ്ചിതത്വവും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുമാണ് ആളുകളെ തടഞ്ഞുനിര്‍ത്തിയിരുന്നത്. വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ സര്‍വിസുകള്‍ വര്‍ധിക്കുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യും. ട്രാവല്‍ മേഖലക്കും പുതിയ സാഹചര്യം കരുത്തുപകരും.
ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിെന്റ പ്രവര്‍ത്തനം പൂര്‍ണ ശേഷിയിലാകുന്നത്. ഇതുവരെ പ്രതിദിനം 10,000 ഇന്‍കമിങ് യാത്രക്കാര്‍ എന്ന പരിധിയുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കര്‍ഫ്യൂവിലും ലോക്ഡൗണിലും തകര്‍ന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുകയാണ്. കോവിഡ് പ്രതിസന്ധി അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയില്‍ ആണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിന്നത്. നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതിനകം താഴ് വീണു. ഇനിയൊരു തരംഗം താങ്ങാനുള്ള ശേഷി വ്യാപാര മേഖലക്ക് ഇല്ല. ചെറുകിട വ്യാപാര മേഖലയെയാണ് കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ തൊഴിലെടുക്കുന്ന മേഖല കൂടിയാണ് ചെറുകിട വ്യാപാരം.
കുവൈത്തികള്‍ വാങ്ങുന്ന തരം ഉല്പന്നങ്ങളുടെ വിപണിക്ക് വലിയ ക്ഷതം സംഭവിച്ചിരുന്നില്ല. കോവിഡ് കാലത്തും സര്‍ക്കാര്‍ മേഖലയിലെ സ്വദേശികള്‍ക്ക് കൃത്യമായി ശമ്ബളം ലഭിച്ചു. പതിവുള്ള വിദേശ യാത്ര ഇല്ലാത്തതിനാല്‍ കുവൈത്തികളുടെ പക്കല്‍ മിച്ചം വന്ന പണത്തില്‍ ഒരു പങ്ക് വിപണിയില്‍ ഇറങ്ങി.