ന്യൂഡല്‍ഹി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജാതി–- ഭാഷാ വിവേചനം രൂക്ഷമെന്ന് വിമര്‍ശം. ജനറല്‍ വിഭാഗക്കാര്‍ക്കും ഇംഗ്ലീഷില്‍ പരീക്ഷയെഴുതുന്നവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്നതായി മുന്‍കാല പരീക്ഷാഫലം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടില്‍ ‘ദി വയര്‍’ ആരോപിച്ചു.
2020ലെ പരീക്ഷയില്‍ ആദ്യ 20ല്‍ ഉള്‍പ്പെട്ട ഒബിസി–- എസ്സി–-എസ്ടി വിഭാഗത്തിലാര്‍ക്കും അഭിമുഖത്തില്‍ 200 മാര്‍ക്ക് പരിധി കടക്കാനായില്ല. ഒബിസിയില്‍നിന്ന് നാലുപേരും എസ്സിയില്‍നിന്ന് ഒരാളുമാണ് ആദ്യ 20ല്‍പ്പെടുക. ഒബിസി വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്ക് യഥാക്രമം 187, 193, 173, 184. എസ്സി വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് 168. അതേസമയം ജനറല്‍ വിഭാഗത്തിലെ നാലുപേര്‍ 200ന് മുകളില്‍ മാര്‍ക്ക് നേടി.
ഒമ്ബതാം റാങ്കിലെത്തിയ അപല മിശ്രയ്ക്കാണ് അഭിമുഖത്തില്‍ കൂടിയ മാര്‍ക്ക്–- 215. മിശ്രയ്ക്ക് എഴുത്തുപരീക്ഷയില്‍ 816 മാത്രം. 15–-ാം റാങ്കിലെത്തിയ എസ്സി വിഭാഗത്തിലെ റിയ ദാബിക്ക് എഴുത്തുപരീക്ഷയില്‍ 859 മാര്‍ക്ക് കിട്ടിയെങ്കിലും അഭിമുഖത്തില്‍ 168 മാത്രം. പുതുതായി ഉള്‍പ്പെടുത്തിയ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ (ഇഡബ്ല്യുഎസ്) കട്ട് ഓഫ് മാര്‍ക്ക് ഒബിസിയെക്കാള്‍ കുറച്ചും നിശ്ചയിച്ചു–- 687. ഒബിസിക്ക് 698. റിസര്‍വ് ലിസ്റ്റിലും ജനറല്‍ വിഭാഗത്തിന് ആധിപത്യം.
2016ല്‍ 80ഉം 2017ല്‍ 73ഉം 2018ല്‍ 70 ഉം ശതമാനം ജനറലുകാരാണ്. 2018ലെ 53 പേരുള്‍പ്പെട്ട റിസര്‍വ് പട്ടികയില്‍ എസ്ടിക്കാര്‍ ആരുമില്ല. എസ്സി 0.1 ശതമാനവും ഒബിസി 14 ശതമാനവും മാത്രം. ഹിന്ദിയിലും പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നവരും വിവേചനം നേരിടുന്നു.
2020ല്‍ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിന്ദിയില്‍ എഴുതിയവരില്‍ 1.5 ശതമാനം (11 പേര്‍) മാത്രം. 2014ല്‍ അന്തിമപട്ടികയിലെ 2825 പേര്‍ ഇംഗ്ലീഷില്‍ എഴുതിയവരും 483 പേര്‍ പ്രാദേശിക ഭാഷകളില്‍ എഴുതിയവരുമായിരുന്നു. 2017ല്‍ പ്രാദേശിക ഭാഷക്കാര്‍ 273ഉം 2018ല്‍ ഇരുന്നൂറ്റമ്ബതുമായി കുറഞ്ഞു.