അബുദബിയില്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും സംയുക്ത ശിശു സംരക്ഷണം നല്‍കാനും അനുമതി നല്‍കുന്ന പുതിയ ഉത്തരവ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് അല്‍ നഹ്യാന്‍ ഞായറാഴ്ച പുറപ്പെടുവിച്ചു. ഇസ്ലാമിക ശരീഅത് നിയമങ്ങളുള്ള യുഎഇയുടെ പുതിയ ചുവടുവെപ്പാണിത്.
വിവാഹം, വിവാഹമോചനം, ജീവനാംശം, സംയുക്ത ശിശു സംരക്ഷണം, പിതൃത്വത്തിന്റെ തെളിവ്, അനന്തരാവകാശം എന്നിവ നിയമം ഉള്‍ക്കൊള്ളുന്നു. അബുദബിയില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെ കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ കോടതി സ്ഥാപിക്കും. ഇത് ഇന്‍ഗ്ലിഷ്, അറബി എന്നീ ഭാഷകളില്‍ പ്രവര്‍ത്തിക്കും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന 20 ആര്‍ടികിളുകള്‍ പുതിയ നിയമത്തിലുണ്ട്.
ഉപദ്രവം നടന്നതായി തെളിയിക്കേണ്ട ആവശ്യമില്ലാതെ തന്നെ വിവാഹമോചനത്തിനുള്ള അവകാശം ഇണകള്‍ക്ക് പുതിയ നിയമം നല്‍കുന്നു. മുമ്ബ്, ഉപദ്രവം നടന്നതായി കോടതിയില്‍ തെളിയിച്ചാല്‍ മാത്രമായിരുന്നു വിവാഹമോചനം അനുവദിച്ചിരുന്നത്. തന്നെയുമല്ല ഫാമിലി ഗൈഡന്‍സ് ഡിപാര്‍ട്‌മെന്റിലേക്ക് പോവാതെ ആദ്യ ഹിയറിംഗില്‍ തന്നെ വിവാഹ മോചനം അനുവദിക്കാനും പുതിയ നിയമം അനുശാസിക്കുന്നു.
വിവാഹത്തിന്റെ എണ്ണം, ഭാര്യയുടെ പ്രായം, ഓരോ ഇണയുടെയും സാമ്ബത്തിക നില, മറ്റ് പരിഗണനകള്‍ എന്നിങ്ങനെയുള്ള നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാര്യയുടെ ജീവനാംശം അല്ലെങ്കില്‍ സാമ്ബത്തിക അവകാശങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. നിയമപ്രകാരം, കുട്ടിയുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും വിവാഹമോചനം കുട്ടിയുടെമേല്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുമായി കുട്ടികളുടെ സംരക്ഷണം മാതാപിതാക്കള്‍ക്കിടയില്‍ തുല്യമായി പങ്കിടും.
വില്‍പത്രങ്ങളുടെ രജിസ്‌ട്രേഷന്‍, ഒരു പ്രവാസിക്ക് അവന്റെ/അവളുടെ എല്ലാ സ്വത്തുക്കളും അവന്‍/അവള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീതിച്ചുനല്‍കുന്ന വില്‍പത്രം തയ്യാറാക്കുന്നതിനുള്ള അവകാശം തുടങ്ങിയ അവകാശ പ്രശ്‌നങ്ങളും നിയമം അഭിസംബോധന ചെയ്യുന്നു.