ലണ്ടന്‍: 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ഉണങ്ങിവരണ്ട മാസമായി ഫെബ്രുവരി. ഇതോടെ ഈ വര്‍ഷം മറ്റൊരു വരള്‍ച്ച കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. ബ്രിട്ടനില്‍ കൂടുതല്‍ ഹോസ്പൈപ്പ് നിരോധനങ്ങളും, ജലത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളും വേണ്ടിവരുമെന്ന് ഗവണ്‍മെന്റ് ഉപദേശകരായ നാഷണല്‍ ഡ്രോട്ട് ഗ്രൂപ്പ് പറഞ്ഞു.വെള്ളത്തിന്റെ ക്ഷാമം പച്ചക്കറികളുടെ ലഭ്യതയെ ബാധിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി. യുകെയിലെ രണ്ട് പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളായ ഈസ്റ്റ് ആംഗ്ലിയയും, ഡിവോണും ഇപ്പോഴും വരള്‍ച്ച നേരിടുകയാണ്. ഫെബ്രുവിരിയില്‍ വരള്‍ച്ച സാരമായി നേരിട്ടതോടെ രാജ്യത്തെ 63 ശതമാനം നദികളും സാധാരണ നിലയിലും താഴെയാണ് ജലനിരപ്പ്.
റിസര്‍വോയറുകളില്‍ പ്രതീക്ഷിച്ചതിലും താഴെയാണ് വെള്ളമുള്ളത്.’ഫെബ്രുവരി 20 വരെ ഈ മാസത്തെ ശരാശരി പ്രതീക്ഷയില്‍ 71 ശതമാനം മഴ പെയ്യേണ്ടതായിരുന്നു. എന്നാല്‍ യുകെയില്‍ ആകെ ലഭിച്ചത് 36 ശതമാനം മാത്രമാണ്’, മെറ്റ് ഓഫീസ് പറഞ്ഞു. സ്‌കോട്ട്ലണ്ടില്‍ ഫെബ്രുവരിയിലെ ശരാശരി മഴയില്‍ 59 ശതമാനം ലഭിച്ചപ്പോള്‍ സൗത്ത് ഇംഗ്ലണ്ടില്‍ കേവലം 6 ശതമാനം മാത്രമാണ് പെയ്തത്, അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ഈ മാസം ഉണങ്ങിവരണ്ടതായിരുന്നുവെന്ന് മെറ്റ് ഓഫീസ് നാഷണല്‍ ക്ലൈമറ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്ററിലെ മാര്‍ക്ക് മക്കാര്‍ത്തി പറഞ്ഞു. ചൂടേറിയ, ഉണങ്ങിവരണ്ട സമ്മര്‍ നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതോടെ വരള്‍ച്ചാ കാലത്തെ നടപടിക്രമങ്ങള്‍ നടപ്പിലാക്കി ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടി വരുമെന്ന് എന്‍ഡിജി വ്യക്തമാക്കി.