ലണ്ടൻ: റഷ്യ – ഉക്രൈൻ യുദ്ധം ഒരു വര്ഷം പിന്നിടുമ്പോൾ യുക്രൈനെ സഹായിക്കുന്ന ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ റഷ്യൻ സർക്കാർ പ്രതികാര നടപടികൾ തുടങ്ങിയതായി റിപോർട്ടുകൾ.
യുകെയുടെ വടക്കെ ഭാഗത്തുള്ള നോർത്ത് സീ കടൽ മേഖലയിൽ റഷ്യൻ നേവിയുടെ സാന്നിധ്യം ശക്തമായി വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കടൽ ഭാഗത്തുള്ള യുകെയുടെ വിശാലമായ കാറ്റാടി പാടങ്ങളും, കടലിന് അടിയിലൂടെ പോകുന്ന വാർത്ത വിനിമയ കേബിളുകളൂം തകർക്കാൻ റഷ്യ തയാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി മത്സ്യ ബന്ധന ബോട്ടുകൾ ഉപയോഗിച്ച് റഷ്യൻ നേവി ഈ ഭാഗത്ത് സർവേ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഡെൻമാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളുടെ വിവിധ വാർത്ത ഏജൻസികൾ ആണ് ഞെട്ടിപ്പിക്കുന്ന ഈ റിപോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. പ്രസ്തുത രാജ്യങ്ങളിലെ ഇന്റലിൻജൻസ് ഏജൻസികളെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ.
എന്നാൽ ഈ മേഖലയിൽ റഷ്യൻ ഷിപ്പുകളുടെ സാനിധ്യം തങ്ങൾക്ക് ആദ്യമെ അറിയാമെന്നാണ് യുകെ സർക്കാരിന്റെ ഭാഷ്യം. റഷ്യയിൽ നിന്നും സമുദ്ര മേഖലയിൽ ഇത്തരം ആക്രമണം ഉണ്ടായാൽ അത് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്നും നാറ്റോ അടക്കമുള്ള വാൻ സൈനിക സഖ്യങ്ങളുടെ ഇടപെടലിന് കാരണമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.