കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താനുള്ള നിര്‍ദേശവുമായി റെസിഡൻസി അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ്.
രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നീക്കം. നിര്‍ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ മിക്ക റെസിഡൻസി പെര്‍മിറ്റുകളും ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. എന്നാല്‍, മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്മാര്‍ എന്നിവരുള്‍പ്പെടെ സാങ്കേതിക മേഖലകളിലെ പ്രഫഷനലുകള്‍ക്കും അധ്യാപകര്‍ക്കും സ്വകാര്യ മേഖലയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ക്കും ദീര്‍ഘകാല റെസിഡൻസി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് സൂചന.
റെസിഡൻസി പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, തൊഴിലാളികളെ ഫലപ്രദമായി കൈകാര്യംചെയ്യാനും നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, നിലവില്‍ ഭൂരിപക്ഷം കമ്ബനികളും തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് റെസിഡൻസി പെര്‍മിറ്റുകള്‍ എടുക്കുന്നത്. തൊഴിലാളികളെ ആവശ്യമില്ലെങ്കില്‍ മാറ്റാനും, ഒരുമിച്ചു മെഡിക്കല്‍ ഇൻഷുറൻസ് അടക്കുന്നതില്‍ നിന്ന് ഒഴിവാകാനും ഒരുവര്‍ഷ പെര്‍മിറ്റാണ് സൗകര്യമെന്ന് തൊഴില്‍ ഉടമകള്‍ പറയുന്നു.