മസ്കറ്റ്: രാജ്യത്ത് വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ടൂറിസം മേഖലയില്‍ പുത്തനുണര്‍വ് ദൃശ്യമായി. ഈ വര്‍ഷം മേയ് അവസാനം വരെ 1.5 മില്യണിലധികം ആളുകളാണ് സുല്‍ത്താനേറ്റിലെത്തിയത്.
മുൻവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 95.1 ശതമാനത്തിന്‍റെ വര്‍ധനയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ വരവിലെ കുതിച്ചുചാട്ടം ഈ കാലയളവില്‍ ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വരുമാനത്തിലും ശ്രദ്ധേയ വളര്‍ച്ചയുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ 73 ദശലക്ഷം റിയാലിനെ അപേക്ഷിച്ച് ഹോട്ടലുകളുടെ വരുമാനം 98.4 ദശലക്ഷം റിയാല്‍ ആയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 മായി താരതമ്യം ചെയ്യുമ്ബോള്‍ ഈ വര്‍ഷം 34.7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. ഹോട്ടല്‍ അതിഥികളുടെ എണ്ണം മേയ് അവസാനം വരെ 27.3 ശതമാനം വര്‍ധിച്ച് 8,00,952 ആയി രേഖപ്പെടുത്തി.
ഈ വര്‍ഷം ശൈത്യകാലം ആരംഭിക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വൻ കുതിച്ചുചാട്ടവും വരുമാനം വര്‍ധിപ്പിക്കാനുമാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇത് ടൂറിസം വ്യവസായത്തിന്റെ വീണ്ടെടുപ്പിന് കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്യും.