മസ്കത്ത്: ഈ വര്‍ഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശകരുടെ മനം കവരുന്നു. ഇതിനകം 80,000ത്തിലധികം ആളുകള്‍ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തില്‍ എത്തിയത്.
സുല്‍ത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകര്‍ന്നുനല്‍കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയം ആണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം.
12,150 ഒമാനി ഇതര സന്ദര്‍ശകരും 67,350 ഒമാനി പൗരന്മാരുമാണ് ഇതിനകം എത്തിയത്. വൈവിധ്യമാര്‍ന്ന ആളുകളെ ആകര്‍ഷിക്കാനുള്ള മ്യൂസിയത്തിന്റെ കഴിവാണ് ഇത്രയും ആളുകളെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തിലാണുള്ളത്. മാര്‍ച്ച് 13ന് സുല്‍ത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമര്‍പ്പിച്ചത്.
ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരില്‍ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പരേതനായ സുല്‍ത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴില്‍ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്ബത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവര്‍ത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.